തിരുവനന്തപുരം: അഭിമന്യു കൊലക്കേസ് അന്വേഷിക്കാന്‍ എന്‍ഐഎ തയ്യാറാണെങ്കിലും കേരളാ പേലീസ് യുഎപിഎ വകുപ്പ് ചുമത്താത്തതിനാലാണ് ഇത് സാധ്യമാകാത്തതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ സിപിഎം സര്‍ക്കാര്‍ ഭയക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിമന്യു,സച്ചിന്, വിശാല്‍, ശ്യാമപ്രസാദ് കൊലക്കേസുകള്‍ എന്‍ഐഎക്ക് കൈമാറണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ്.
പോപ്പുലര്‍ ഫ്രണ്ടിനെതിരെയും എസ് ഡിപിഐക്കെതിരെയും കൃത്യമായ അന്വേഷണം നടന്നാല്‍ പല സിപിഎം നേതാക്കളുടേയും പൊയ്മുഖം അഴിഞ്ഞു വീഴുമെന്ന് ഭയമുള്ളതിനാലാണ് സര്‍ക്കാര്‍ അതിന് മുതിരാത്തത്.
അഭിമന്യു വധക്കേസില്‍ പിടിയിലാകുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ 90 ദിവസം കൊണ്ട് ജാമ്യം നല്കി പുറത്തു വിടാമെന്ന് സിപിഎം അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന അഭിമന്യുവിന്റെ അച്ഛന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടെ നടക്കുന്നവരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പേടിക്കേണ്ടത്. സഹപ്രവര്‍ത്തകന്റെ ചങ്കിലേക്ക് കത്തി കുത്തിയിറക്കാന്‍ പോലും മടിക്കാത്തവരായി നേതാക്കള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: