തിരുവനന്തപുരം: പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലെ ദാസ്യപ്പണിക്കു പിന്നാലെ മന്ത്രിയുടെ വീട്ടിലും ദാസ്യപണി ആരോപണം. ജലവിഭവ മന്ത്രി മാത്യു ടി. തോമസിന്റെ വീട്ടില്‍ അടിമപ്പണിചെയ്യിക്കുന്നുവെന്ന് മുന്‍ പേഴ്സണല്‍ സ്റ്റാഫ് മാവേലിക്കര നൂറനാട് ചെറുമുഖം ക്ലാത്തറയില് ഉഷാ രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മന്ത്രിയുടെ മകളുടെ ഭര്‍ത്താവിന്റെ ഷൂ കഴുകി തുടച്ച് നല്കാന് ആവശ്യപ്പെട്ടു. മന്ത്രിയുടെ ഭാര്യയുടെ കാലില്‍ എണ്ണ തേച്ച് നല്‍കാനും പറയാറുണ്ടായിരുന്നു. ബെംഗളൂരുവില്‍ താമസിക്കുന്ന മന്ത്രിയുടെ മകളുടെ വീട്ടില്‍ ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടു. അടിമപ്പണിചെയ്യാന്‍ വിസമ്മതിച്ചതോടെ ജോലിയില്‍ നിന്നും പറഞ്ഞു വിടാന്‍ മന്ത്രിയുടെ വാഹനത്തിന്റെ ഡ്രൈവര്‍ സതീശനും പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട സനൂഷയും ചേര്‍ന്ന് തനിക്കെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ പരാതി നല്കി. ദാസ്യപണി പുറത്ത് പറഞ്ഞാല്‍ പിഎസ്സി പരീക്ഷ എഴുതി നില്ക്കുന്ന തന്റെ മകനെ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
സനൂഷയുടെ എടിഎം കാര്‍ഡില്‍ നിന്നും പണം പിന്‍വലിച്ച് നല്കാന് തന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. എടിഎം ഉപയോഗിക്കാന്‍ തനിക്ക് അറിയാത്തതിനാല്‍ പ്ലസ്ടുവിന് പഠിക്കുന്ന മകളെ ഉപയോഗിച്ചാണ് പലപ്പോഴായി പണം പിന്‍വലിച്ച് സനൂഷക്ക് നല്‍കിയത്. എന്നാല്‍ എടിഎമ്മില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി മന്ത്രിയുടെ ഭാര്യ മ്യൂസിയം പോലീസില്‍ പരാതി നല്കി. സനൂഷയുടെ കൈയില്‍ നിന്നും 25,000 രൂപ കടം വാങ്ങിയിരുന്നു. 2018 ഡിസംബറില്‍ തിരികെ നല്‍കാമെന്ന് മ്യൂസിയം സ്റ്റേഷനില്‍ വച്ച് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ ജോലിയില്‍ നിന്നും പറഞ്ഞു വിടാന്‍ മനഃപൂര്‍വ്വം മന്ത്രിയുടെ ഭാര്യ മ്യൂസിയം പോലീസില്‍ പരാതി നല്കി.
ഡ്രൈവര്‍ സതീശന് ഫോണിലൂടെ നിരന്തരം അസഭ്യം പറയുമായിരുന്നു. നിരവധി തവണ മന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ലെന്നും ഉഷാ രാജേന്ദ്രന് പറഞ്ഞു. ഭീഷണി വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന് കേസ് ഒതുക്കി തീര്‍ക്കണമെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റിന്റെ പിന്‍വാതിലിലൂടെ തന്നെ ഇറക്കി വിട്ടു. ദളിതരായ തങ്ങളെ കേസില്‍ കുടുക്കി അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രിയുടെ ഭാര്യയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും ഉഷാ രാജേന്ദ്രന് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: