കുണ്ടറ: രണ്ട് മാസമായി ഉറ്റവര്‍ കാത്തിരിപ്പാണ്. സൗദിയില്‍ മരിച്ച മങ്ങാട് സ്വദേശി സിയോണില്‍ ആന്റണി ആല്‍ബര്‍ട്ടിന്റെ (53) മൃതദേഹം കാണാന്‍, അന്ത്യചുംബനം നല്കാന്. മേയ് 22ന് റിയാദില്‍ ഹൃദയാഘാതം വന്നാണ് ആന്റണി മരിച്ചത്. ജോലി ചെയ്ത കമ്പനി ആന്റണിയുടെ മൃതശരീരം എംബാം ചെയ്യാനുള്ള പണം അടയ്ക്കാത്തതാണ് പ്രശ്നമായത്.
ചൊവ്വാഴ്ച മുതല്‍ സംസ്കാരത്തിനുള്ള തയ്യാറെടുപ്പുമായി കാത്തിരിക്കുകയാണ് കുടുംബം. ലിറ്റില്‍ ഫ്ളവറാണ് ആന്റണി ആല്‍ബര്‍ട്ടിന്റെ ഭാര്യ. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി അലീന ആന്റണിയും ഏഴാംക്ലാസ് വിദ്യാര്‍ത്ഥി ആല്‍ബര്‍ട്ടും മക്കള്‍.
അല്‍ഖോബാറിലെ നാസര്‍ ഹസാദ് ആന്‍ഡ് ബ്രദേഴ്സ് കമ്പനിയില്‍ വെല്‍ഡറായിരുന്നു ആന്റണി. 13 മാസത്തെ ശമ്പളം കുടിശികയാണ്. 28 വര്‍ഷത്തെ സേവനാനന്തര ആനുകൂല്യവും നല്‍കാനുണ്ട്. സഹോദരന് റജിമോനും സൗദിയിലാണ് . മരിച്ചയാളുടെ ബാധ്യതകള്‍ തീര്‍ത്താലേ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ സൗദി അനുമതി നല്‍കുകയുള്ളൂ. എന്നാല്‍, ആനുകൂല്യങ്ങള്‍ നല്കാന് കമ്പനി കാലതാമസം വരുത്തി. പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇടപെട്ടതോടെ രണ്ടാഴ്ച മുന്‍പ് 14 ലക്ഷം രൂപ കമ്പനി അധികൃതര്‍ എംബസിയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് രണ്ടുദിവസത്തിനകം മൃതദേഹം അയയ്ക്കുമെന്നായിരുന്നു വിവരം.
എന്നാല്‍ എംബാമിനുള്ള തുക കമ്പനി അടയ്ക്കാത്തതു കൊണ്ട് വീണ്ടും വൈകുകയാണ്. ഇതിനായി രണ്ട് ലക്ഷം രൂപ കൂടി കമ്പനി നല്‍കേണ്ടതുണ്ട്. അതേസമയം, മൃതദേഹം അയക്കാന്‍ തൊഴില്‍മന്ത്രാലയത്തില്‍നിന്ന് എന്‍ഒസി എടുക്കാനുള്ള താമസവും പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാനായി കോടതിയെ സമീപിച്ചതും കാരണമാണു വൈകിയതെന്നാണു കമ്പനി വിശദീകരണം. ഇതു രണ്ടും കഴിഞ്ഞ ദിവസം ലഭിച്ചതായാണ് നാട്ടില്‍ കിട്ടിയ വിവരം.
സജി അഭിരാമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: