അഞ്ചല്‍: കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ബംഗാള്‍ സ്വദേശിയെ തല്ലിക്കൊന്ന സംഭവത്തില്‍ യൂത്ത് കോണ്ഗ്രസുകാരന് അടക്കമുള്ള പ്രതികളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. ഒരു കെപിസിസി സെക്രട്ടറിയുടെ സ്വധീനം ഉപയോഗിച്ചാണ് പ്രതികളെ സംരക്ഷിക്കുന്നത്.
മാണിക് റായി കോഴിയുമായി വരുന്നത് കണ്ട പ്രതി ശശിധരക്കുറുപ്പ് അഞ്ചലിലെ കോണ്‍ഗ്രസ് നേതാക്കളെ വിവരമറിയിച്ചു. അതനുസരിച്ചാണ് യൂത്ത് കോണ്‍ഗ്രസുകാരനും വിവിധ കേസുകളില്‍ പ്രതിയുമായ ആസിഫും സംഘവും എത്തിയത്. ഇവരുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് മാണിക്റായി പോലീസിനോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവ് ഇടപെട്ടതിനാല്‍ പോലീസ് അന്വേഷണത്തില്‍ താല്‍പ്പര്യം കാണിച്ചില്ല. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയായതും താല്‍പ്പര്യക്കുറവിന് കാരണമാണ്.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചുള്ള വ്യാപാര-മാഫിയാ കൂട്ടുകെട്ടാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. ഒരു കെപിസിസി സെക്രട്ടറിയുടെ അനുയായിയും ഗ്രൂപ്പുകാരനുമായ കോണ്‍ഗ്രസ് നേതാവ് നേരിട്ട് ഇതര സംസ്ഥാന തൊഴിലാളികളെ വാടകയ്ക്ക് കൊടുക്കുന്നുമുണ്ട്. ഇയാളുടെ നേതൃത്വത്തിലാണ്, മുന്‍പ് വിലകുറച്ച് പച്ചക്കറി വിറ്റ തമിഴ്നാട് വ്യാപാരികളെ മര്‍ദ്ദിച്ചതും.
കൊലയുടെ ഉത്തരവാദിത്തം പോലീസിന്റെ മാത്രം തലയിലിട്ട് തടിയൂരാന്‍ സിപിഎം ശ്രമിക്കുന്നുണ്ട്. കാരണം പോലീസിന്റെ അനാസ്ഥയാണെന്നാണ് പാര്‍ട്ടി പ്രചാരണം. കോഴിമോഷണം ആരോപിച്ച് ഇതരസംസ്ഥാനതൊഴിലാളിയെ മര്‍ദിച്ച് കൊന്ന സംഭവം സിപിഎമ്മിനും സര്‍ക്കാരിനും തലവേദനയായിട്ടുണ്ട്. പനയഞ്ചേരിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മാണിക് റായിക്ക് ജൂണ്‍ 25ന് വൈകിട്ട് ആറിനാണ് മര്‍ദനമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: