ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ജൂണ്‍ മുതല്‍ നടത്തിയ വിദേശയാത്രയ്ക്ക് 1,484 കോടി രൂപ ചെലവായതായി കേന്ദ്ര സര്‍ക്കാര്‍. 84 രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനിടെ ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍, എയര്‍ക്രാഫ്റ്റ്, ഹോട്ട്ലൈന്‍ സൗകര്യങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് 1,484 കോടി രൂപ അനുവദിച്ചത്. മോദിയുടെ വിദേശ യാത്രയുടെ വിശദാംശങ്ങള്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് രാജ്യസഭയില്‍ പങ്കുവയ്ക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കാണ് 1,088.42 കോടി രൂപ ചെലവഴിച്ചത്. 2014 ജൂണ്‍ 15 നും 2018 ജൂണ്‍ 10 നും ഇടയില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപ ചെലവിട്ടു. ഹോട്ട് ലൈന്‍ സൗകര്യങ്ങള്‍ക്ക് ആകെ ചെലവായത് 9.12 കോടി. 2017-18, 2018-19 വര്‍ഷങ്ങളില്‍ വിദേശ സന്ദര്‍ശന വേളയിലെ ഹോട്ട്ലൈന്‍ സൗകര്യങ്ങളുടെ ചെലവ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2018-19ലെ ചാര്‍ട്ടേര്‍ഡ് ഫ്ളെറ്റുകളുടെ ചെലവും ഇതില്‍പ്പെടുന്നില്ല. 2014-15 ലെ വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്കുള്ള ചെലവ് 93.76 കോടിയാണ്. 2015-16ല്‍ ഇത് 117 കോടിയാണ്. 2016-17ല്‍, 76.27 കോടി, 2017-18 വര്‍ഷങ്ങളില്‍ ചെലവ് 99.32 കോടിയും.
പ്രധാനമന്ത്രിയായ ശേഷം മോദി 42 വിദേശയാത്രകളിലായി 84 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. 2014 ല്‍ 15 രാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചിരുന്നു. 2014 ജൂണ്‍ മാസത്തില്‍ ഭൂട്ടാനിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. 2015-16ല്‍ 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2017-18ല്‍ 19 ഉം 2016-17 ല്‍ 18 രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കഴിഞ്ഞ മാസത്തെ ചൈനാ സന്ദര്‍ശനമടക്കം ഈ വര്‍ഷം 10 രാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: