ന്യുദല്‍ഹി: പ്രധാനമന്ത്രിയുടെ പൊതുയോഗങ്ങള്‍ അടക്കമുള്ള വന്‍കിട പരിപാടികള്‍ക്കിടെ ജനങ്ങളെ കൊള്ളയടിച്ച ആറംഗ മോഷണ സംഘത്തിലെ രണ്ട് പേര് പോലീസിന്റെ പിടിയില്‍. ദല്‍ഹി പോലീസാണ് ഇവരെ പിടികൂടിയത്. ജസ്റ്റിന് ബീബറിന്റെ സംഗീത നിശ മുതല്‍ പുരി രഥയാത്രയില്‍ വരെ ഈ സംഘം മോഷണം നടത്തിയിരുന്നു.
പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ പഴ്സ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളും അപഹരിച്ചിരുന്നു. പുരിയിലെ ജഗന്നാഥ് യാത്രയില്‍ നിന്ന് മോഷണം നടത്തി തിരികെ വരികയായിരുന്ന സംഘത്തലവന് അസ്ലം ഖാനെയും(38) കൂട്ടാളി മുകേഷ് കുമാറിനെയും(23) ആണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ വസ്തുക്കള്‍ വില്‍ക്കുന്നതിന് പ്രതികള്‍ ദല്‍ഹിയിലെ മോജ്പൂരിലേക്ക് വരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പോലീസ് ഒരുക്കിയ കെണിയില്‍ ഇവര്‍ അകപ്പെടുകയായിരുന്നു എന്ന് ഡിസിപി അതുല്‍ ഠാകുര്‍ പറഞ്ഞു.
വില്‍ക്കാനായി കൊണ്ടുവന്ന 46 വിലകൂടിയ സ്മാര്‍ട്ട് ഫോണുകളും ഒരു കൈത്തോക്കും വെടിയുണ്ടകളും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 1995 മുതല്‍ ദല്‍ഹി പോലീസ് അസ്ലമിനെതിരെ മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയയാകാത്ത കുട്ടികള്‍ക്ക് മോഷണത്തിനുള്ള പരിശീലനവും ഇയാള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെയുള്ള നിയമം ശക്തമാക്കിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. രാജ്യത്തെമ്പാടുമുള്ള പൊതുപരിപാടികളില്‍ മോഷണം നടത്തുന്നതിനായി അഞ്ച് പേരെയാണ് ഇയാള്‍ നിയോഗിച്ചിരുന്നത്. പ്രതിമാസം 40000 രൂപവരെയാണ് ഇവര്‍ക്ക് ശമ്പളമായി നല്കി വന്നിരുന്നത്. പത്രങ്ങള്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയുമാണ് പരിപടികളുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
വിമാനത്തില്‍ യാത്ര ചെയ്തും വലിയ തുക മുടക്കി ടിക്കറ്റെടുത്തും ആളുകള്‍ക്ക് സംശയം തോന്നാത്ത രീതിയിലുള്ള വസ്ത്രധാരണത്തോടെയുമാണ് പല പൊതു പരിപാടികളിലും ഇവര്‍ പങ്കെടുത്തിരുന്നത്. ഒരു പരിപാടിയില്‍ നിന്ന് 50 മുതല്‍ 60 മൊബൈല്‍ ഫോണുകളാണ് ഇവര്‍ കൊള്ളയടിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: