അടൂര്‍: വീട്ടിലും കടകളിലും മാരകായുധങ്ങള്‍ സൂക്ഷിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ അടൂര്‍ അറുകാലിക്കല്‍ സ്വദേശി ശ്രീക്കുട്ടന്(19) ആണ് പിടിയിലായത്.
നേരത്തെ പിടിയിലായ എസ്ഡിപിഐക്കാരനായ അടൂര്‍ അറുകാലിക്കല്‍ പടിഞ്ഞാറ് ഗ്യാലക്സി ഹൗസില്‍ ഷെഫീഖ് (32) ന്റെ മൊബൈല്‍കടയിലെ ജീവനക്കാരനാണ് ഇയാള്‍. ഷെഫീക്കിന്റെ വീട്ടിലെ റെയ്ഡിനുശേഷം കടയിലേക്ക് പോലീസ് സംഘം എത്തിയപ്പോള്‍ ഇവിടെ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ മാറ്റാന്‍ ശ്രമിച്ചതിനാണ് ശ്രീക്കുട്ടനെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു. ആയുധങ്ങള്‍ സംബന്ധിച്ച് ഇയാള്‍ക്ക് മുന്നറിവ് ഉണ്ടായിരുന്നതിനാലാണ് അവ മാറ്റാന്‍ ശ്രമിച്ചത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അടൂര്‍ ഡിവൈഎസ്പി ആര്. ജോസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഷെഫീക്കിന്റെ വീടിന്റെ ചുമരിലെ രഹസ്യ അറയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത്. രണ്ടു മഴു, മൂന്ന് വാള്, വടിവാള്‍, രണ്ട് കത്തി, ഇരുമ്പ്ദണ്ഡ് എന്നിവയും രണ്ടു മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. തുടര്‍ന്ന് അടൂര്‍ നഗരത്തില്‍ ഇയാളുടെ രണ്ട് മൊബൈല്‍ഫോണ്‍ കടകളിലും പോലീസ് പരിശോധന നടത്തി. കടയില്‍ നിന്ന് മൂന്ന് ഇരുമ്പ് ദണ്ഡും വടിവാളും പോലീസ് പിടിച്ചെടുത്തു.
ഇതിനിടയില്‍ ഷെഫീക്കല്ല ഇയാളുടെ അനുജന് റഫീക്കാണ് എസ്ഡിപിഐ ബന്ധമുള്ള ആള് എന്ന വാദവുമായി എസ്ഡിപിഐ ജില്ലാ നേതൃത്വം രംഗത്തുവന്നു. അതേസമയം പറക്കോട്ടും അടൂരും പരിസരപ്രദേശങ്ങളിലും അടുത്തകാലത്തായി എസ്ഡിപിഐ നടത്തിയ പ്രകടനങ്ങളിലും മറ്റും ഷെഫീക്ക് സജീവമായി പങ്കെടുത്തിരുന്നതായി പറയപ്പെടുന്നു.
അക്രമം നടത്താന്‍ ആയുധങ്ങള്‍ ശേഖരിച്ചതിന് ആയുധ നിരോധനിയമ പ്രകാരമാണ് കേസെടുത്തത്. പറക്കോട്, പഴകുളം എന്നിവിടങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും ആയുധങ്ങള്‍ എന്തിനാണ് സൂക്ഷിച്ചിരുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആയുധങ്ങള്‍ അടുത്തിടെ മൂര്‍ച്ച കൂട്ടിയാണ് സൂക്ഷിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: