ന്യൂദല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന കേസില്‍ സിബിഐ അന്വേഷണ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ആറ് മാസത്തിനകം തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്കി.
തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി രക്ഷിതാക്കള്‍ പിന്‍വലിച്ചു. സുപ്രീംകോടതിയിലെ ഹര്‍ജി പരിഗണനയിലിരിക്കെ തന്നെ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ അപ്പീലില്‍ വാദം കേള്‍ക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്വ്യക്തമാക്കി.
മലബാര്‍ പ്രവിശ്യകളിലെ ക്രിമിനല്‍ അപ്പീലുകളില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. വീണ്ടും സമീപിക്കുമ്പോള്‍ അപ്പീലിന്റെ നിയമസാധുത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി തീരുമാനം പ്രതീക്ഷ പകരുന്നതാണെന്ന് ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് പ്രതികരിച്ചു.
പോലീസ് അന്വേഷണം കാര്യക്ഷമമല്ല. സിബിഐ അന്വേഷണം വേണമെന്നതില്‍ ഉറച്ച് നില്ക്കുന്നു. അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: