തിരുവനന്തപുരം: അഭിമന്യു കൊലക്കേസ് അന്വേഷിക്കാന്‍ എന്‍ഐഎ തയാറാണെങ്കിലും കേരളാ പൊലീസ് യുഎപിഎ വകുപ്പ് ചുമത്താത്തതിനാലാണ് ഇത് സാധ്യമാകാത്തതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ സിപിഎം സര്‍ക്കാര്‍ ഭയക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഭിമന്യു, സച്ചിന്, വിശാല്‍, ശ്യാംപ്രസാദ് കൊലക്കേസുകള്‍ എന്‍ഐഎക്ക് കൈമാറണമെന്നും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും എതിരെ കൃത്യമായ അന്വേഷണം നടന്നാല്‍ പല സിപിഎം നേതാക്കളുടേയും പൊയ്മുഖം അഴിഞ്ഞു വീഴുമെന്ന് ഭയമുള്ളതിനാലാണ് സര്‍ക്കാര്‍ അതിന് മുതിരാത്തത്.
അഭിമന്യു വധക്കേസില്‍ പിടിയിലാകുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ 90 ദിവസം കൊണ്ട് ജാമ്യം നല്കി പുറത്തു വിടാമെന്ന് സിപിഎം അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന അഭിമന്യുവിന്റെ അച്ഛന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടെ നടക്കുന്നവരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പേടിക്കേണ്ടത്. സഹപ്രവര്‍ത്തകന്റെ ചങ്കിലേക്ക് കത്തി കുത്തിയിറക്കാന്‍ പോലും മടിക്കാത്തവരായി നേതാക്കള്‍ മാറി.
പോപ്പുലര്‍ ഫ്രണ്ട് അപകടകരമായ രീതിയില്‍ വളരുകയാണ്. സിപിഎമ്മിലും കോണ്‍ഗ്രസിലും മാത്രമല്ല സാംസ്കാരിക പ്രസ്ഥാനങ്ങളിലും മാധ്യമങ്ങളിലും പോലീസിലും വരെ ഇവര്‍ നുഴഞ്ഞ കയറി. അമ്പതോളം പോലീസുകാര്‍ ചേര്‍ന്ന് പ്രത്യേക വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്ന റെയ്ഡ് വാര്‍ത്ത പോലും ചോരുന്നു. പോലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന് സമാന്തര സംവിധാനമുണ്ട്. സമാന്തര ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയമുണ്ടന്നും എംടി രമേശ് പറഞ്ഞു.
തീവ്രവാദത്തിനെതിരെ ചുവരെഴുതാന്‍ മാത്രമേ എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും ശേഷിയുള്ളുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച യുവമോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി കെ പ്രകാശ്ബാബു പറഞ്ഞു. ജീവന് പോയാലും തീവ്രവാദത്തിനെതിരെ യുവമോര്‍ച്ച പോരാടും. അഭിമന്യുവിന്റെ കൊലപാതകികളുടെ പേര് പറയാന്‍ പോലും ഇടത് വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലാതായി.
മഹാരാജാസ് കോളേജിലെ അനൂജയുടെ മരണത്തിന് ഉത്തരാവാദികളായവര്‍ തന്നെയാണ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലും. അന്ന് എബിവിപിയും യുവമോര്‍ച്ചയും ചൂണ്ടിക്കാണിച്ച കാര്യം അന്വേഷിച്ചിരുന്നെങ്കില്‍ ഇന്ന് അഭിമന്യുവിന് ജീവന് നഷ്ടമാകില്ലായിരുന്നു. തീവ്രവാദത്തിനെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ ആഗസ്റ്റ് ഒന്നു മുതല്‍ 10 വരെ നിയോജകമണ്ഡല തലങ്ങളില്‍ യുവമോര്‍ച്ച പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
യുവമോര്‍ച്ച നേതാക്കളായ അഡ്വ ആര്. എസ്. രാജീവ്, ബിജു ഇളക്കുഴി, കെ. ആര്. ഹരി, അഡ്വ രഞ്ജിത് ചന്ദ്രന്, സബീഷ്, ആര്. എസ്. സമ്പത്ത്, മണവാരി രതീഷ്, കെ. പി. അരുണ്‍, രാകേന്ദു, ജെ. ആര്. അനുരാജ്, പി. സി. രതീഷ്, ചന്ദ്രകിരണ്‍, ജിതിന് ദേവ്, ബി. ജി. വിഷ്ണു.എന്നിവര്‍ നേതൃത്വം നല്കി. ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: