തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസായനയം മന്ത്രി എ.സി. മൊയ്തീന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തേണ്ടത് സ്വകാര്യ വ്യക്തികളാണ്. ഭൂമിയിലേക്ക് ആവശ്യമായ റോഡ്, വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കും. പാര്‍ക്കിനായി വിനിയോഗിക്കുന്ന ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 10 ശതമാനം തുക ഈടാക്കുന്നത് ഒഴിവാക്കും.
വ്യവസായം തുടങ്ങാന്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതി വേഗത്തിലാക്കുന്നതിനുള്ള ഏകജാലക സംവിധാനത്തിന്റെ ഭാഗമായ സോഫ്റ്റ്വെയര് കെ – സിഫ്റ്റ് സെപ്റ്റംബറില്‍ തുടങ്ങും. അതോടെ അപേക്ഷകളില്‍ ഏകീകൃത അനുമതി വേഗത്തില്‍ നല്‍കാനാകും. ഫയലുകള്‍ മനഃപൂര്‍വം താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടി കര്‍ശനമാക്കും. മലിനീകരണം കൂടുതലുള്ള വ്യവസായങ്ങള്‍ ഒഴിവാക്കുന്നതാണ്.
ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നയം. എന്നാല്‍ തീരമേഖലയിലെ കരിമണല്‍ ധാതുമണല്‍ തമിഴ്നാട്ടിലേയ്ക്കടക്കം കടത്തുകയാണ്. സര്‍ക്കാരോ പൊതുമേഖലാ സ്ഥാപനങ്ങളോ ഖനനം നടത്തുമ്പോഴാണ് പലയിടങ്ങളിലും പ്രശ്നങ്ങളുണ്ടാകുന്നത്. എന്നാല്‍ സ്വകാര്യ ഖനനനീക്കങ്ങള്ക്ക് ഏതിര്പ്പുണ്ടാകുന്നില്ല. കേരളത്തില്‍ ആരംഭിക്കേണ്ട വ്യവസായ ഇടനാഴി സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ആഗസ്റ്റ് പതിനഞ്ചോടെ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നിലപാടു കൂടി വ്യക്തമായ ശേഷമാകും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ മേഖലയെ ഹര്‍ത്താലില്‍ നിന്നും അപ്രഖ്യാപിത സമരങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിന് രാഷ്ട്രീയ സമന്വയം ആവശ്യമാണെന്ന് മന്ത്രിപറഞ്ഞു. നോക്കുകൂലി നിരോധന നിയമത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തിട്ടില്ല. തൊഴിലാളി താത്പര്യം കൂടി സംരക്ഷിച്ച് പൂര്‍ണമായ അര്‍ത്ഥത്തിലാണു നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്, വ്യവസായ വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ എം. ബീന, വ്യവസായ ഡയറക്ടര്‍ കെ. ബിജു തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: