ന്യൂദൽഹി: അന്ന്, അമ്മ ശകാരിച്ചു, ഇന്ന് മകന് കെട്ടിപ്പിടിച്ചു; അത് കാലത്തിന്റെ നീതി. ലോക്സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കാണിച്ച ‘ആലിംഗന പ്രകടന’ത്തിന് അങ്ങനെയൊരു വശംകൂടിയുണ്ട്. കടിച്ചവരെക്കൊണ്ട് വിഷം ഇറക്കിക്കുന്ന ബിജെപി വൈദ്യം.
പതിനേഴ് വര്‍ഷം മുമ്പായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ 2001 ഏപ്രിൽ 27ന് . വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍, എല്‍.കെ. അദ്വാനി ഉപപ്രധാനമന്ത്രി. സ്പീക്കര്‍ ജി.എം.സി. ബാലയോഗി ലോക്സഭ സമ്മേളനം പിരിഞ്ഞതായി പ്രഖ്യാപിച്ചു. പതിവനുസരിച്ച് സര്‍ക്കാര്‍ പക്ഷം പ്രതിപക്ഷ ബഞ്ചില്പോയി നമസ്കാരം പറയുന്ന അനൗദ്യോഗിക ചടങ്ങുണ്ട്. അതുകാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനില്ക്കുക പതിവാണ്. ചിലപ്പോള്‍ രസകരമായ വാര്ത്തയുമുണ്ടാകും.
അന്ന് ഉപപ്രധാനമന്ത്രി അദ്വാനി പ്രതിപക്ഷ ബഞ്ചിലേക്ക് തൊഴുകൈയുമായി ചെന്നു. മറ്റു മുതിര്‍ന്ന അംഗങ്ങള്‍ പ്രത്യഭിവാദ്യം ചെയ്തു; കുശലം പറഞ്ഞു. അദ്വാനി തൊഴുതുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മുന്നില്ചെന്നതും ഉച്ചത്തില്‍ സോണിയ അലറിവിളിച്ചു പറഞ്ഞു, ” നിങ്ങള്‍ നാടകം കളിക്കുകയാണ്. നിങ്ങള്‍ അവസരം കിട്ടുമ്പോഴൊക്കെ എന്നെയും കുടുംബത്തേയും പാര്‍ട്ടിയേയും ആക്ഷേപിക്കുന്നു. എന്നെ, എന്റെ ഭര്‍ത്താവിനെ, എന്റെ അമ്മായിയമ്മയെ…”
സഭാംഗങ്ങള്‍ സ്തബ്ധരായി. അദ്വാനി അമ്പരന്നുപോയി. മറ്റുപാര്‍ട്ടി നേതാക്കള്‍ അന്ധാളിച്ചുനിന്നു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ സോണിയയെ തണുപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴും അവര്‍ ആക്രോശിച്ചു. ആരൊക്കെയോ ചേര്‍ന്ന് സോണിയയെ സഭയില്‍നിന്നു കൊണ്ടുപോയി.
അദ്വാനി പുഞ്ചിരിച്ചുകൊണ്ട് തൊഴുകൈയുമായി നിന്നു. പലരും കാരണം ചോദിച്ചു. പരസ്പരം കൈമലര്‍ത്തി. സഭയില്‍ കോണ്‍ഗസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാണിച്ച അപക്വപ്രകടനങ്ങള്, ‘മകനും അമ്മയോളം വളര്‍ന്നു’വെന്നതിനു തെളിവായി. അതും, സഭ സമ്മേളനത്തിലായിരിക്കെ. പക്ഷേ, അതിനുമൊക്കെ അപ്പുറം ചില അര്‍ഥങ്ങളും അതിനുണ്ടെന്നാണ് വ്യാഖ്യാനങ്ങള്‍. എങ്കില്‍, അത് കാലുപിടുത്തവുമായിരുന്നോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: