ലോക്സഭയില്‍ 27-ാമത്തെ അവിശ്വാസ പ്രമേയമാണ് ഇന്നലെ ചര്‍ച്ചചെയ്തത്. അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് പ്രധാന പ്രതിപക്ഷകക്ഷിയല്ലെന്നത് ഇരിക്കട്ടെ. ആരോ ജന്മംകൊടുത്ത കുഞ്ഞിനെ താരാട്ടിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ താനെത്ര പരിഹാസ്യനാണെന്ന് സഭയ്ക്കകത്തും പുറത്തുമുള്ളവരെയെല്ലാം ബോധ്യപ്പെടുത്തി. സഭയുടെ നിയമങ്ങളും ചട്ടങ്ങളും മറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുലഭ്യംപറയാനാണ് താരാട്ടവസരം ഉപയോഗപ്പെടുത്തിയത്. നിയമസഭയിലും ലോകസഭയിലുമെല്ലാം അധികാരത്തിലിക്കുന്നവരെ രൂക്ഷമായി വിമര്‍ശിക്കാം. വിമര്‍ശനം സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കാന്‍ സഹായിക്കും. തെറ്റുണ്ടെങ്കില്‍ തിരുത്തിക്കുകയുമാവാം. ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യാം. പക്ഷെ അതിന് ചില ചട്ടങ്ങളുണ്ട്. അത് പാലിക്കാന്‍ ആരും ബാധ്യസ്ഥരാണ്.
ഉന്നയിക്കാന്‍ പോകുന്ന ആരോപണങ്ങള്‍ എന്തെന്നും അത് ബോധ്യപ്പെടുന്ന രേഖ ഏതെന്നും മുന്‍കൂട്ടി സ്പീക്കറെ അറിയിക്കണം. മറുപടി നല്‍കുന്നതിനായി ബന്ധപ്പെട്ട പ്രധാനമന്ത്രിയോ അഥവാ മന്ത്രിമാരോ ആരായാലും അവര്‍ക്ക് സ്പീക്കര്‍ പകര്‍പ്പ് നല്‍കുകയും ചെയ്യും.
സമ്മതിക്കണം രാഹുലിന്റെ അംഗവിക്ഷോപം. ഇരുകൈകളുംകൊണ്ട് അമ്മാനമാടി നരേന്ദ്രമോദിയുടെ മെയ് വഴക്കങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചതല്ലാതെ കാമ്പുള്ള പ്രസംഗം നാവില്‍നിന്നുതിര്‍ന്നില്ല. റാഫേല്‍ വിമാനക്കരാറില്‍ അഴിമതി എന്നാണ് രാഹുല്‍ പ്രതിപക്ഷ ബഞ്ചിന്റെ കയ്യടിയോടെ തട്ടിവിട്ടത്. മോദിയുടെ സ്വന്തക്കാരന് 45000 കോടിയുടെ ലാഭമുണ്ടാക്കിക്കൊടുത്തു എന്നാണ് ഒരു ആരോപണം. അമിത് ഷായുടെ മകന് ജയ്ഷെയ്ക്ക് ലാഭമുണ്ടാക്കിയതും മോദിയാണെന്ന് തട്ടിമൂളിച്ചു. തൊഴിലാളികളെയും യുവാക്കളെയും കര്‍ഷകരെയും വഞ്ചിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാവല്‍ക്കാരനല്ല കൊള്ളക്കാരനാണെന്നും ആക്ഷേപിച്ചു.
ജിഎസ്ടിയും നോട്ട് മരവിപ്പിക്കലുമെല്ലാം തട്ടിപ്പാണെന്ന് സമര്‍ത്ഥിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ പുതുനാട്യത്തിന് അവ ഉപയോഗിച്ചു. എതിര്‍പക്ഷത്തിന്റെ ആരവത്തിനെ മറികടക്കാന്‍ ശബ്ദം കൂട്ടിയും ചാഞ്ഞും ചരിഞ്ഞും കൈ പൊക്കിയും താഴ്ത്തിയും എന്തൊക്കെയോ പറഞ്ഞു. അതിന്റെ പ്രായശ്ചിത്തമായി പ്രസംഗംതീര്ന്ന് ഇരിക്കുംമുന്‍പേ നടന്ന് പ്രധാനമന്ത്രിയുടെ അടുത്തേക്ക് നീങ്ങി. ഹസ്തദാനം നടത്തി ആലിംഗനവും ചെയ്തു. ഇതിനിടയില്‍ കാല്‍തൊട്ട് വന്ദിച്ചോ എന്ന് വ്യക്തമായിട്ടില്ല. പാര്‍ലമെന്റില്‍ ഓരോ അംഗത്തിനും പ്രത്യേക അവകാശമുണ്ട്. സ്പീക്കര്‍ക്കും പ്രധാനമന്ത്രിക്കും പവിത്രതയും ഉണ്ട്. അവരുടെ സീറ്റിലേക്ക് കടന്നുചെന്ന് കെട്ടിപ്പിടിക്കുന്നത് അനാദരവാണ്. പാര്‍ലമെന്റ് പാര്ക്കല്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് അധ്യക്ഷനുണ്ടായില്ല. സീറ്റിലിരിക്കെ അമ്മയെ നോക്കി കണ്ണിറുക്കാനും രാഹുല്‍ തയ്യാറായി.
മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയും എ.കെ. ആന്റണി പ്രതിരോധമന്ത്രിയുമായിരുന്ന 2008 ജനുവരിയിലാണ് റാഫേല്‍ കരാര്‍ ഒപ്പിട്ടത് എന്നായിരുന്നു നിര്‍മ്മലാ സീതാരാമന്റെ മറുപടി കേട്ടപ്പോള്‍ രാഹുല്‍ ചമ്മി.
ചൈനയുമായി രഹസ്യ കരാറുണ്ടെന്നും പ്രധാനമന്ത്രി എന്തിനാണ് ചൈന സന്ദര്ശിച്ചതെന്നുമൊക്കെയുള്ള രാഹുലിന്റെ ചോദ്യങ്ങളെല്ലാം മലര്‍ന്നുകിടന്ന് തുപ്പുന്നതിന് സമാനമായി. ചൈനയുടെ സൗഹൃദത്തിന്റെ പേരില്‍ ഭാരതീയരെ വഞ്ചിച്ചത് തന്റെ അച്ഛന്റെ അമ്മയുടെ അച്ഛന് നെഹ്രുവാണെന്ന് കൊച്ചുമോന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഓര്‍ക്കാപ്പുറത്ത് ഇന്ത്യന്‍ സൈന്യത്തെ യുദ്ധത്തിലെത്തിച്ചത് നെഹ്രുവാണല്ലൊ അതുകൊണ്ടാണല്ലൊ വിശ്വപൗരനായ ജവഹര്‍ലാല്‍ നെഹ്രു ആദ്യമായി 1963ല്‍ പാര്‍ലമെന്റില്‍ അവിശ്വാസം നേരിടേണ്ടി വന്നത്. വഞ്ചനയുടെയും ചതിയുടെയും കുപ്പായം നെഹ്രുവിനും ഇന്ദിരയ്ക്കും രാജീവിനുമാണ്. നന്നായി ചേരുക എന്ന് ഈ വിദ്വാന് എപ്പോഴാണ് തിരിച്ചറിയുക?
അവിചാരിതമായി മറ്റുള്ളവര്‍ക്ക് നേരെ തുപ്പി ഓടുന്ന മാനസിക വിഭ്രാന്തി പിടിപെട്ടയാളുകളെ പലപ്പോഴും തെരുവില്‍ കാണാറുണ്ട്. അത്തരക്കാര്‍ പാര്ലമെന്റിലുമുണ്ടോ? പാര്‍ട്ടി തലവന്‍ തന്നെ തുപ്പിയോടുന്ന നിലവാരക്കാരനാകുമ്പോള് അണികളുടെ അവസ്ഥ പറയാനുണ്ടോ! അങ്ങനെ ഒരു അണിയാണ് ഹിന്ദു-പാക്കിസ്ഥാനെ സ്വപ്നം കണ്ടത്.
പാക്കിസ്ഥാനുണ്ടാക്കിയത് കോണ്‍ഗ്രസിന്റെ സമ്മതത്തോടെയാണ്. ഹിന്ദുക്കളുടെ ശതമാനം കുത്തനെകുറച്ചത് അവിടത്തെ ഭൂരിപക്ഷമതക്കാരാണ്. അതേസമയം ഇന്ത്യയിലെ ന്യൂനപക്ഷ അംഗബലം കൂടുകയാണ് ചെയ്തത്. പാക്കിസ്ഥാനിലെ ഭൂരിപക്ഷ ജനതയുടെ മനോഗതിയല്ല ഇന്ത്യയിലെ ഭൂരിപക്ഷത്തിന്, അതായത് ഹിന്ദുക്കള്‍ക്ക്. ന്യൂനപക്ഷങ്ങള്‍ക്ക് മുന്തിയപദവി ആനുകൂല്യം എന്നിവയെല്ലാം നല്കിയ ഹിന്ദുക്കളെയാണ് ശശി തരൂര്‍ അവഹേളിച്ചത്.
ഇവിടത്തെ ഭൂരിപക്ഷ ജനങ്ങള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനും ന്യൂനപക്ഷത്തെ കലാപത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നു ഹിന്ദു-പാക്കിസ്ഥാന്.
മനുഷ്യസ്നേഹികള്‍ അതില്‍ അമര്‍ഷം പ്രകടിപ്പിക്കും. പ്രതിഷേധിക്കും. കരിഓയില്‍ ഒഴിച്ചെന്നുംവരും. അത് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരെന്ന് പറയുന്നവര്‍ വസ്തുതകളെ മറച്ചുവയ്ക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്നു. കോണ്‍ഗ്രസും സിപിഎമ്മും ശശി തരൂരിനെ താലോലിക്കുകയാണ്. അതാണ് രാജ്യദ്രോഹം.
ശശി തരൂരിന്റെ തലയിലാരും ഓയില്‍ ഒഴിച്ചില്ല. വീട്ടിലും പോയില്ല. അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിലാണൊഴിച്ചത്. അദ്ദേഹം അര്‍ഹിക്കുന്ന പ്രതിഷേധം തന്നെയാണത്. ഇതിനെ അപലപിക്കുന്ന കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും മറന്നുപോകരുത് കരിഓയിലുകളുടെ ചരിത്രം. പ്രൊഫ. കെ.വി.തോമസ് മന്ത്രിയായിരിക്കെ തീവണ്ടിയില്‍ കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ കരിഓയിലില് കുളിച്ചല്ലൊ. അതാരാണെന്ന് കോടിയേരിയ്ക്കറിയില്ലെ.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരില്വച്ചല്ലെ അദ്ദേഹത്തെ കല്ലെറിഞ്ഞത്! നടന് ശ്രീനിവാസന്റെ കൂത്തുപറമ്പ് പാട്യത്തെ വീട് കരിഓയിലില് മുക്കിയത് ആരാണ്?. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍?. ഇതൊന്നും ജനാധിപത്യവിരുദ്ധമല്ലെങ്കില് ശശി തരൂരിന്റെ ഓഫീസിന് മുന്നിലെന്താണ് പ്രത്യേകത?. സുവര്‍ണക്ഷേത്രത്തിന്റെ പാവനത അതിനുണ്ടോ? വിമര്‍ശിക്കുന്നതിനും ഒരു മാന്യതയും മര്യാദയും വേണം. കോണ്‍ഗ്രസിനും സിപിഎമ്മിനും ഇല്ലാത്തതും അതാണ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: