കൊച്ചി: ന്യൂ ജനറേഷന് ലഹരി മരുന്ന് പരിശോധിക്കാന്‍ അത്യാധുനിക ഉപകരണങ്ങളും സ്റ്റാഫുമില്ലാത്തത് മയക്കുമരുന്ന് കേസുകളിലെ നടപടികളെ ബാധിക്കുന്നുവെന്ന് ഹൈക്കോടതി. ഒരുകിലോ ബ്രൗണ്‍ഷുഗറുമായി ജനുവരി 15 ന് പിടിയിലായ റയീസ് മുഹമ്മദ് നല്കിയ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഈ കാര്യങ്ങള്‍ പറഞ്ഞത്.
മയക്കു മരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും വൈകുന്നത് നാണക്കേടാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ലഹരിവസ്തുക്കള്‍ പരിശോധന നടത്തി സമയബന്ധിതമായി റിപ്പോര്‍ട്ട് നല്കാന് വേണ്ടത്ര ലാബുകള്‍ സജ്ജമാക്കാത്തതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചു. മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും വേണ്ടത്ര ലാബുകള്‍ ഇല്ലാത്ത കാരണത്താല്‍ വൈകുന്നത് ജുഡീഷ്യറിക്കാകെ നാണക്കേടാണെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കോടതിക്ക് സമൂഹത്തിന്റെയും രാജ്യത്തിന്റെയും താല്പര്യങ്ങള്ക്കൊപ്പം പൗര സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞൂ. ലാബുകളുടെ നവീകരണവും വേണ്ടത്ര സ്റ്റാഫുകളുടെ നിയമനവും അനിവാര്യമാണെന്ന് സുപ്രീം കോടതി അഞ്ച് കൊല്ലം മുമ്പ് പറഞ്ഞതാണ്. ഒരു മാറ്റവുമുണ്ടായില്ല.
ദക്ഷിണേന്ത്യയില്‍ സെന്‍ട്രല്‍ ഫോറന്‍സിക് സയന്റിഫിക് ലാബില്ല. മയക്കുമരുന്നു കേസുകള്‍ വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ നിലവിലെ സ്ഥിതി ലാഘവത്തോടെ കാണാനാവില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഹര്‍ജി പരിഗണിക്കവെ ആറ് മാസത്തിലേറെയായി കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പോലീസ് എതിര്‍ത്തു. ഇയാളില്‍ നിന്ന് പിടികൂടിയ ലഹരിവസ്തു പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയില്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. തുടര്‍ന്ന് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി ജൂണ്‍ 26 ലേക്ക് മാറ്റി. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് വേഗം ലഭ്യമാക്കാനാവില്ലെന്ന് പ്രോസിക്യൂഷന് അറിയിച്ചു.
മയക്കുമരുന്ന് കേസുകളില്‍ പലപ്പോഴും പരിശോധനാഫലം വളരെ വൈകുന്നതായി കോടതി ചൂണ്ടിക്കാട്ടി. പല കേസുകളിലും അഞ്ചാറ് മാസം കഴിഞ്ഞ് പിടികൂടിയത് ലഹരിമരുന്നല്ലെന്ന റിപ്പോര്‍ട്ട് വരും. അപ്പോഴും പ്രതികള്‍ കസ്റ്റഡിയിലായിരിക്കും. ഈ സ്ഥിതി തുടരാനാവില്ലെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സംസ്ഥാന ആഭ്യന്തര വകുപ്പിനെയും ഡിജിപി, എക്സൈസ് കമ്മീഷണര്‍ തുടങ്ങിയവരെയും സ്വമേധയാ കക്ഷി ചേര്‍ത്ത് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: