കൊച്ചി: കാലവര്‍ഷക്കെടുതി നേരിടുന്നതിന് കേരളത്തിന് 80 കോടി ആദ്യഘട്ടമായി അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തും. കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ കേന്ദ്രമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
കൊച്ചിയില്‍ നിന്ന് സംഘം ഹെലികോപ്ടറില്‍ ആലപ്പുഴയിലെ കോമളപുരത്തെത്തും. തുടര്‍ന്നു കുട്ടനാട് മേഖലയിലെ കുപ്പപ്പുറത്തേക്കു പോകും. കോട്ടയം ജില്ലയിലെ ചെങ്ങളം, ഇറഞ്ഞാല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പിന്നീട് എറണാകുളം ജില്ലയിലെ ചെല്ലാനത്തെ ദുരന്ത പ്രദേശങ്ങളും സന്ദര്‍ശിക്കും. സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേരളത്തിനുള്ള കേന്ദ്ര സഹായം പ്രഖ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: