കല്പറ്റ: വയനാട്ടില്‍ മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്കായി പോലീസും തണ്ടര്‍ബോള്‍ട്ടും സംയുക്തമായി തെരച്ചില്‍ തുടങ്ങി. 35 അംഗ തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ തന്നെ മേപ്പാടിയിലെത്തിയിരുന്നു. എമറാള്‍ഡ് ഗ്രൂപ്പിന്റെ കൈവശം മേപ്പാടി പഞ്ചായത്തിലെ തൊള്ളായിരത്തിലുള്ള ഏലത്തോട്ടത്തില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പശ്ചിമബംഗാള്‍ സ്വദേശികളെയാണ് നാലംഗ സായുധസംഘം ബന്ദികളാക്കിയത്.
ഇന്നലെ വൈകിട്ട് മാവോയിസ്റ്റുകളെ കണ്ടയുടന്‍ ജോലി ചെയ്യുകയായിരുന്ന നാലുപേരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് ആദ്യം ലഭിച്ച വിവരം. മൂന്ന് പേരെയാണ് സായുധരായ മാവോയിസ്റ്റ് സംഘം ബന്ദിയാക്കിയത്. അലാവുദ്ദീന്‍, കാത്തിം, മക്ബൂര്‍ എന്നീ ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബന്ദിയാക്കിയത്. ഇതില്‍ അലാവുദ്ദീനാണ് രാത്രി പന്ത്രണ്ടോടെ രക്ഷപ്പെട്ട് എസ്റ്റേറ്റിലെ ഗസ്റ്റ് ഹൗസില്‍ എത്തിയത്. ഇവര്‍ മൂന്ന് പേരും പോലീസ് കസ്റ്റഡിയിലാണ്.
ആറംഗ സംഘമാണെന്നും നാലംഗസംഘമാണെന്നുമൊക്കെ പരസ്പരവിരുദ്ധമായ മൊഴിയും ഇവര്‍ പൊലീസിന് നല്‍കിയിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തങ്ങളെ ബന്ദിയാക്കിയതെന്നാണ് ആദ്യം രക്ഷപ്പെട്ടെത്തിയ തൊഴിലാളി പറഞ്ഞത്. നിലമ്പൂര്‍ വനമേഖലയില്‍ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് വിവരം. സംഭവം അറിഞ്ഞയുടന്‍ തന്നെ ജില്ലാ പോലീസ് ചീഫ് കറുപ്പ് സ്വാമി, ഡിവൈ. എസ്.പി പ്രിന്‍സ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയെരുന്നു.
സായുധസംഘമാണെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും കരുതലോടെയാണ് നീങ്ങുന്നത്. എസ്റ്റേറ്റിലും അതോട് ചേര്‍ന്ന വനമേഖലയിലുമാണ് പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: