ആലപ്പുഴ: കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ആലപ്പുഴ ജില്ലയിലെ പര്യടനം തുടരുന്നു. ആലപ്പുഴ നഗരത്തോട് ചേര്‍ന്നുള്ള ആര്യാട് ദുരിതാശ്വാസ ക്യാമ്പിലാണ് കേന്ദ്ര സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങളെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ മെഡിക്കല്‍ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രണ്ട് ക്യാമ്പുകളുടെയും പ്രവര്‍ത്തനം കേന്ദ്ര സംഘംവിലയിരുത്തി.
ഇതുവരെയുണ്ടാകാത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ ആലപ്പുഴ നേരിടുന്നതെന്ന് ജനപ്രതിനിധികള്‍ കേന്ദ്രമന്ത്രിയെ ബോധിപ്പിച്ചു. സംസ്ഥാന കൃഷി മന്ത്രി സുനില്‍ കുമാര്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസഫ് എന്നിവര്‍ കേന്ദ്ര സംഘത്തോടൊപ്പമുണ്ട്. ആലപ്പുഴയുടെ ഉള്‍പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേയ്ക്ക് കേന്ദ്ര സംഘം എത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ആലപ്പുഴയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം സംഘം കോട്ടയത്തേയ്ക്ക് തിരിക്കും
കോട്ടയത്തെ വൈക്കം താലൂക്കിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. മിക്ക സ്ഥലങ്ങളിലും മുട്ടറ്റം വെള്ളമാണ്. കേരളത്തിന് കേന്ദ്രത്തിന്റെ ആദ്യഘട്ട സഹായമായി 80 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് റിജ്ജു വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: