ആലപ്പുഴ: കാലവര്‍ഷത്തില്‍ കേരളത്തിനുണ്ടായ നാശനഷ്ടം വളരെ വലുതാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മുമ്പ് ഉണ്ടായിട്ടില്ലാത്ത നാശനഷ്ടങ്ങളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. നാശനഷ്ടം കൂടുതല്‍ സമഗ്രമായി വിലയിരുത്തുന്നതിന് പത്ത് ദിവസത്തിനകം മറ്റൊരു കേന്ദ്ര സംഘം എത്തുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
നീതി ആയോഗിന്റെ പ്രതിനിധികളും സംഘത്തിലുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കേരളത്തില്‍ എത്തിയത്. കേരളം നേരിട്ട് തന്നെ സന്ദര്‍ശിക്കണമെന്ന് തന്നോട് മോദി നിര്‍ദ്ദേശിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കാലവര്‍ഷക്കെടുതി നേരിടാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കും. മാനദണ്ഡങ്ങളും ആവശ്യങ്ങളും വിലയിരുത്തിയാകും സഹായം അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കിരണ്‍ റിജിജു. കെടുതികള്‍ നേരിടാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മികച്ച രീതിയിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കാലവര്‍ഷക്കെടുതി നേരിടാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കും. മാനദണ്ഡങ്ങളും ആവശ്യങ്ങളും വിലയിരുത്തിയാകും സഹായം അനുവദിക്കുക. എന്‍ഡിആര്‍എഫ് ടീമിന്റെ സേവനം പ്രയോജനപ്പെടുത്തും.
സംസ്ഥാനവുമായി ഒരു തരത്തിലുള്ള അഭിപ്രായവ്യത്യാസവുമില്ല. ദുരിതമനുഭവിക്കുന്നവര്‍ക്കു മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കും. 80 കോടി രൂപയുടെ നഷ്ടപരിഹാരം ഇതിനകം നല്‍കിയിട്ടുന്ന് മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: