ന്യൂയോര്‍ക്ക്: ശതകോടി ഡോളറിന്റെ കോള്‍സെന്റര്‍ അഴിമതിക്കേസില്‍ 21 ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കന്‍ കോടതി തടവുശിക്ഷ വിധിച്ചു. കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ച് നാലു വര്‍ഷം മുതല്‍ 20 വര്‍ഷം വരെയാണ് ശിക്ഷ. വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്.
ഇന്ത്യന്‍ കോള്‍സെന്റര്‍ വ്യവസായവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്രയധികം പേരെ യുഎസ് കോടതി ശിക്ഷിക്കുന്നത്. മാത്രമല്ല യുഎസ് കണ്ട ഏറ്റവും വലിയ തട്ടിപ്പാണിതെന്നും യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു. ആയിരക്കണക്കിന് യുഎസ് പൗരന്മാരെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
2012നും 2016നുമിടയ്ക്ക് യുഎസ് ഇന്റേണല്‍ റവന്യു സര്‍വീസിലേയും സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിലേയും ഉദ്യോഗസ്ഥരെന്ന വ്യാജേന അമേരിക്കന്‍ സംസാരശൈലിയില്‍ അഹമ്മദാബാദിലെ കോള്‍ സെന്ററില്‍ നിന്നാണ് ഇവര്‍ യുഎസ് പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നത്. നികുതി വെട്ടിപ്പിന്റെ പേരില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി നേരിടുമെന്നും അതിനാല്‍ പണം അടയ്ക്കണമെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്.
പണം നല്‍കാത്തപക്ഷം അറസ്റ്റ്, ജയില്‍ ശിക്ഷ, പിഴ, നാടുകടത്തല്‍ തുടങ്ങിയ നടപടികളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. സ്റ്റോര്‍ഡ് വാല്യു കാര്‍ഡുകളും വയര്‍ മണി ട്രാന്‍സ്ഫറിംഗ് സംവിധാനം ഉപയോഗിച്ചു പണം കൈമാറാനാണ് തട്ടിപ്പുകാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. കുടിയേറ്റക്കാരും വൃദ്ധരുമാണ് ഏറെ ഭീഷണി നേരിട്ടത്. കേസില്‍ ഇതുവരെ 24 പേര് ശിക്ഷിക്കപ്പെട്ടു. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ കുറ്റക്കാരില്‍ പലരെയും ഇന്ത്യയിലേക്ക് നാടുകടത്തും.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലുള്ള 32 പേര്‍ക്കെതിരെയും അഞ്ച് കോള്‍ സെന്ററുകള്‍ക്കെതിരെയും കേസെടുത്തിരുന്നു. ഗൂഢാലോചന, ടെലികമ്മ്യൂണിക്കേഷന്‍ വഴി പണം തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ ഇവരെ ഇതുവരെ ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: