ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കുല്‍ഗാമില്‍ നിന്നും പോലീസ് കോണ്‍സ്റ്റബിളിനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. കുല്‍ഗാം ജില്ലയിലെ മുത്തല്ഹമ പ്രദേശത്തെ വസതിയില്‍ നിന്നാണ് അജ്ഞാതസംഘം കോണ്‍സ്റ്റബിള്‍ സലീം ഷായെ തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകിട്ട് വെടിയുണ്ടകള്‍ തുളച്ചുകയറിയ നിലയില്‍ ഷായുടെ മൃതദേഹം കുല്‍ഗാമിലെ ഖൗമോ ഗാത്തില്നിന്നുമാണ് കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് കുല്‍ഗാമിലെ വീട്ടില്‍നിന്നും ഷായെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ജമ്മുവിലെ കത്വവയില്‍ പോലീസ് പരിശീലനത്തിലായിരുന്ന ഷാ അവധിക്ക് വീട്ടിലെത്തിയതായിരുന്നു. അടുത്തിടെ സമാനമായ സാഹചര്യത്തില്‍ രണ്ടു പോലീസുകാരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ജാവീദ് അഹമ്മദ് ദര്, ഔറംഗസേബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊല്ലുകയായിരുന്നു.
ജാവീദ് അഹമ്മദ് ദറിനെ ആയുധ ധാരികളായ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. മെഡിക്കല്‍ ഷോപ്പിലേക്ക് പോകുന്നതിനിടെയായിരുന്നു ഭീകരര്‍ എത്തിയത്. കുല്‍ഗാമിലെ പരിവാനില്‍ പിറ്റേന്ന് പുലര്‍ച്ചെ പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കലാംപോറയില്നിന്നാണ് ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഗുസുവില് നിന്ന് ഔറംഗസേബിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: