കോട്ടയം: നാടിനെയും നഗരത്തെയും മുക്കിയ മഹാപ്രളയം അക്ഷരനഗരിയെന്ന് മേനി നടിക്കുന്ന കോട്ടയത്തെ ചിലത് പഠിപ്പിക്കുന്നുണ്ട്. ഈ ദുരന്തം സ്വയം വരുത്തിവച്ചതാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. കാരണം ജില്ലയുടെ ജീവനാഡിയായ മീനച്ചിലാര്‍ അനുദിനം മരിക്കുകയാണ്. അതിന്റെ തിക്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
മുമ്പ് മീനച്ചിലാറിന്റെ വൃഷ്ടിപ്രദേശങ്ങളിലും മലയോരങ്ങളിലും ഉരുള്‍പൊട്ടിയാല്‍ കോട്ടയത്ത് വെള്ളമെത്താന്‍ നാല് ദിവസമെടുത്തിരുന്നു. മീനച്ചിലാറും സമീപ തോടുകളും പാടങ്ങളും നിറഞ്ഞൊഴുകാന്‍ സമയമെടുക്കുമായിരുന്നു. എന്നാല്‍ വ്യാപക മണ്ണെടുപ്പും കയ്യേറ്റവും മൂലം ആറ് ചുരുങ്ങി. ഇടത്തോടുകള്‍ ഇല്ലാതെയായി. പാടശേഖരങ്ങള്‍ ഓര്‍മകള്‍ മാത്രമായി. ഇതോടെ മഴ പെയ്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളം കോട്ടയത്ത് എത്തും. അതാണ് ഈ വെള്ളപ്പൊക്കം കോട്ടയത്തെ ഓര്‍മപ്പെടുത്തുന്നത്.
മീനച്ചിലാറും കൈവഴികളും വ്യാപകമായ കയ്യേറ്റത്തിനാണ് വിധേയമായിരിക്കുന്നത്. ആറിന്റെ ഇരുകരകളും മത്സരിച്ചാണ് സ്വകാര്യ വ്യക്തികള്‍ കല്ലുകെട്ടി വളച്ചെടുത്തത്. മീനച്ചില്‍ തോട് ഉള്‍പ്പെടെയുള്ള ആറിന്റെ കൈവഴികളുടെയും അവസ്ഥയും വ്യത്യസ്തമല്ല. അനിയന്ത്രിതമായ മണ്ണെടുപ്പും നദീതീരങ്ങളിലെ കെട്ടിട നിര്‍മാണവും മീനച്ചിലാറിന്റെ മരണം വേഗത്തിലാക്കുന്നു. സര്‍ക്കാര്‍ ചെലവില്‍ തല്പരകക്ഷികള് സംരക്ഷണ ഭിത്തി കെട്ടി മീനച്ചിലാറിനെ ഡ്രെയിനേജിന് തുല്യമാക്കിയതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് മീനച്ചിലാറിനെ സംരക്ഷിക്കാന്‍ രൂപീകരിച്ച ‘മീനച്ചിലാര്‍ പുനര്‍ജനി’യുടെ സംഘാടകരില്‍ ഒരാളായ പ്രൊഫ. രാജു ഡി. കൃഷ്ണപുരം പറഞ്ഞു.
മീനച്ചിലാറിന്റെ തീരങ്ങളില്‍ നിന്ന് നെല്‍പ്പാടങ്ങള്‍ അപ്രത്യക്ഷമായതും മറ്റൊരു കാരണമാണ്. മീനച്ചില്‍ തോട്, പൊന്നൊഴുകും തോട് തുടങ്ങിയവയുടെ സമീപത്തായി മുമ്പ് ധാരാളം നെല്‍പ്പാടങ്ങളുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം ഓര്മ മാത്രമായി.
ഉരുള്‍പൊട്ടി വരുമ്പോള്‍ ആദ്യം ഇടത്തോടുകളും പാടങ്ങളും നിറഞ്ഞു കവിഞ്ഞ ശേഷമായിരുന്നു പടിഞ്ഞാറന്‍ മേഖലയിലേക്ക് വെള്ളം ഒഴുകിയെത്തിയിരുന്നത്. ഇങ്ങനെ വെള്ളം ഒഴുകിയെത്താന്‍ നാല് ദിവസമെടുക്കും. എന്നാല്‍ ഇടത്തോടുകളും പാടശേഖരങ്ങളും ഇല്ലാതെയായതോടെ മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രളയം പടിഞ്ഞാറന്‍ മേഖലയെ മുക്കുന്നത്. ഇതിനിടെ നദിയെ വീണ്ടെടുക്കാനെന്ന പേരില്‍ ആരംഭിച്ച പദ്ധതികള്‍ രാഷ്ടീയ തട്ടിപ്പാണെന്നും തെളിഞ്ഞു.
നദീപുനര്‍സംയോജനമെന്ന പേരില്‍ തുടങ്ങിയ പദ്ധതികള്‍ ഈ പ്രളയത്തില്‍ ഒലിച്ചുപോയി. രാഷ്ട്രീയ നേട്ട ത്തിന് വേണ്ടിയും മാധ്യമശ്രദ്ധ നേടുന്നതിനുമായി തട്ടിക്കൂട്ടിയ പദ്ധതികള്‍ ഒരു പ്രയോജനവും ഉണ്ടാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: