ആലപ്പുഴ/കോട്ടയം: കേന്ദ്രമന്ത്രിമാര്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ കണ്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തെങ്കിലും കോട്ടയം, ആലപ്പുഴ ജില്ലകളിലെ മന്ത്രിമാരും ജനപ്രതിനിധികളും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതിരുന്നതില്‍ വ്യാപകപ്രതിഷേധം.
തന്റെ ബോട്ടും ജീവനക്കാരെയും ദുരന്തനിവാരണത്തിന് വിട്ടു കൊടുത്തെന്നും പണം നല്‍കിയെന്നുമാണ് തോമസ് ചാണ്ടിയുടെ അവകാശവാദം. തന്റെ കുടുംബവും വെള്ളപ്പൊക്കം മൂലം കുട്ടനാട്ടില്‍ നിന്ന് മാറി താമസിക്കുകയാണെന്നും ചാണ്ടി പറയുന്നു. എന്നാല്‍ മാറിത്താമസിക്കാനാകാതെ കഴുത്തൊപ്പം വെള്ളത്തില്‍ ദിവസങ്ങളായി കഴിയുന്നവരെ ആശ്വസിപ്പിക്കാനോ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ ജില്ലയിലെ മന്ത്രിമാരും എംഎല്‍എയും തയ്യാറാകാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്. ഇതിലുള്ള രോഷം പലരും കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന വേളയില്‍ പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. കേന്ദ്രമന്തിമാര്‍ എത്തിയതിനാല്‍ കേവലം ബാധ്യത തീര്‍ക്കാനെന്ന മട്ടിലായിരുന്നു സുധാകരന്റെയും ചാണ്ടിയുടെയും സന്ദര്‍ശനം. മന്ത്രി വി.എസ്. സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം കുട്ടനാട്ടിലെത്തിയിരുന്നു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷും, കെ.സി. വേണുഗോപാലും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നില്ല.
ചികില്‍സയിലാണെന്നാണ് മന്ത്രി ഡോ. തോമസ് ഐസക് താന്‍ സന്ദര്‍ശിക്കാത്തതിന്റെ കാരണമായി പറയുന്നത്. മന്ത്രി തിലോത്തമന് എത്താത്തതിന് പ്രത്യേക വിശദീകരണമൊന്നുമില്ല. കോട്ടയം ജില്ലയില്‍ നിന്ന് സംസ്ഥാന മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ മന്ത്രി കെ. രാജുവിനാണ് ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നത്.
കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാരുടെ സംഘമെത്തിയപ്പോള്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: