ശ്രീനഗര്‍: ജമ്മുവില്‍ പോലീസ് കോണ്‍സ്റ്റബിളിന്റെ ജീവനപഹരിച്ച മൂന്ന് ഭീകരരെ സുരക്ഷാ സേന വെടിവച്ചു കൊന്നു. പാക്കിസ്ഥാന് സ്വദേശി മൗവ്വിയ, സുഹൈല്‍ അഹമ്മദ് ദര്, മുദാസ്സര്‍ എന്ന രഹാന് എന്നിവരെയാണ് സേന കൊന്നത്. ഇവര്‍ക്ക് ലഷ്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് വക്താവ് അറിയിച്ചു.
പോലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് സലീമിനെ തട്ടിക്കൊണ്ടുപോയതില്‍ മുഖ്യപ്രതികളാണിവരെന്ന് കണ്ടെത്തിയിട്ടുണ്ട്. കുല്‍ഗാമിലെ മുത്തല്ഹമയിലുള്ള വീട്ടില്‍ നിന്ന് ഈ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മുഹമ്മദ് സലീമിന്റെ മൃതദേഹം റെഡ്വനി പയീന്‍ ഗ്രാമത്തിലെ നഴ്സറിക്കു സമീപമാണ് കണ്ടെത്തിയത്.
കശ്മീരിലെ കുല്‍ഗാം ജില്ലയിലെ കുഡ്വനി ഗ്രാമത്തില്‍ വച്ച് സേനയും ജമ്മുകശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ്് ഇവരെ കൊലപ്പെടുത്തിയത്.
സഹപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഭീകരരെ പോലീസും സേനയും സിആര്‍പിഎഫും ചേര്‍ന്നു നടത്തിയ ഏറ്റുമുട്ടലില്‍ കൊന്നു എന്നാണ് പോലീസ് എസ്പി ശേഷ് പോള്‍ വൈദും സേനാ വക്താവ് രാജേഷ് കലിയയും ട്വിറ്ററിലൂടെ അറിയിച്ചത്. മുന്‍ കരുതലെന്ന നിലയില്‍ കുല്‍ഗാമിലും അനന്തനാഗിലും മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചു.
നിരവധി സാധാരണക്കാരെ കൊന്നൊടുക്കിയ സംഭവങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് മൗവിയ. തൊഴിലാളിയായിരുന്ന സുഹൈല്‍ പിന്നീട് ഭീകരസംഘടനയില്‍ ചേരുകയായിരുന്നു. മൗവിയയുടെ മൃതദേഹം പോലീസിന്റെ നിരീക്ഷണത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: