ഉഡുപ്പി: ഷിരൂര്‍ മഠാധിപതി സ്വാമി ലക്ഷ്മീവരതീര്‍ത്ഥയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. മഠത്തിലെ പരിചാരികയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഭക്ഷണത്തിലൂടെ വിഷം ഉള്ളില്‍ ചെന്നാണ് ലക്ഷ്മീവരതീര്‍ത്ഥയുടെ മരണം എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
സ്വാമിക്ക് വിഷബാധയേറ്റ ദിവസം പരിചാരികയുടെ കാര്‍ മഠത്തില്‍ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഷിരൂര്‍ മഠം ഇപ്പോള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. സ്വാമിയുടെ മുറി പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം പൂര്‍ത്തിയാകും വരെ മഠങ്ങളില്‍ ആളുകള്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.
സ്വാമിയുടെ മരണത്തിലെ അസ്വാഭാവികത ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ സഹോദരന് ലതവ്യ ആചാര്യ രംഗത്ത് വന്നിരുന്നു. ആരോ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തിയതാണെന്ന ആരോപണമാണ് അദ്ദേഹവും ഉന്നയിച്ചത്. മുന്‍പൊരിക്കല്‍ ജീവന് ഭീഷണി ഉണ്ടെന്ന് സ്വാമി സൂചിപ്പിച്ചതായി അഭിഭാഷകന് രവികിരണ്‍ മുരുഡേശ്വറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ കൂടുതല്‍ പരിശോധനകള്‍ സാധ്യമാകു. ഇത് ഇതുവരെ ലഭിച്ചിട്ടില്ല. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: