ജക്കാര്‍ത്ത: ഇന്ത്യയുടെ ലക്ഷ്യാ സെന്‍ ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. പതിനാറുകാരനായ ലക്ഷ്യാ സെന്‍ ഫൈനലില്‍ ഒന്നാം സീഡായ കുന്ലാട്ടിനെ അട്ടിമറിച്ചു. ഇന്തോനേഷ്യന്‍ താരമായ കുന്ലാട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്കോര്‍ 21-19, 21-18. ആക്രമിച്ചു കളിച്ച ഒന്നാം സീഡ് കുന്ലാട്ട് ആദ്യ സെറ്റിന്റെ തുടക്കത്തില്‍ രണ്ട് പോയിന്റിന്റെ ലീഡ് നേടി. എന്നാല്‍ പതുക്കെ പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്ന ലക്ഷ്യാ സെന്‍ കുന്ലാട്ടിനൊപ്പം എത്തി 7-7. രണ്ട് പേരും ഒപ്പത്തിനൊപ്പം മുന്നേറിയതോടെ സ്കോര്‍ 19-19. സുന്ദരമായൊരു പ്ലേസിങ്ങിലൂടെ സെന്‍ ആദ്യ സെറ്റ് 21-19 ന് കീശയിലാക്കി.
രണ്ടാം സെറ്റിലും രണ്ട് പേരും ഒപ്പത്തിനൊപ്പം മുന്നേറി. തുടക്കത്തില്‍ സ്കോര്‍ 4-4. പിന്നീട് മൂന്ന് പോയിന്റു നേടി സെന്‍ മുന്നിലെത്തിയെങ്കിലും കുന്ലാട്ട് ശക്തമായി തിരിച്ചുവന്നു. സ്കോര്‍ 17-17. നിര്‍ണായകമായ 18-ാം പോയിന്റ് നേടി കുതിച്ച സെന്‍ 21-18 ന് രണ്ടാം സെറ്റും വിജയവും സ്വന്തമാക്കി.
ഏഷ്യന്‍ ജൂനിയര്‍ കിരീടം നേടിയ ലക്ഷ്യാ സെന്നിന് ബാറ്റ്മിന്റണ്‍ ഫെഡറേഷന് ഓഫ് ഇന്ത്യ പത്ത് ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കും
ഗൗതം താക്കുറിന് ശേഷം ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് സെന്‍. 1965ലാണ് ഗൗതം താക്കൂര്‍ സ്വര്‍ണം നേടിയത്. 2016 ലെ ടൂര്‍ണമെന്റില്‍ സെന്‍ വെങ്കലം നേടിയിരുന്നു. 2012 ലെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി. സിന്ധു വനിതാ വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: