ഒരാളെയും, അയാള്‍ ഇനി എത്ര വലിയ കൊള്ളക്കാരനും രാജ്യദ്രോഹിയും ആയാലും, പൊതുസ്ഥലത്ത് വെച്ച് ജനങ്ങള്‍ ആക്രമിക്കുന്നത് നല്ലതല്ല; എന്ത് വൃത്തികേട് കാണിച്ചാലും ആര്‍ക്കും രക്ഷപ്പെടാനാവും എന്ന തോന്നലുണ്ടാവുമ്പോഴാണ് ചിലപ്പോഴെങ്കിലും നാട്ടുകാര്‍ നിയമം കയ്യിലെടുക്കുന്നത്. അതൊക്കെ അവസാനിപ്പിക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടത് അടുത്ത ദിവസമാണല്ലോ. അതിനിടയിലാണ് കാവി വസ്ത്ര ധാരിയായ ഒരാള്‍ ജാര്‍ഖണ്ഡില്‍ ആക്രമിക്കപ്പെട്ടതായി ആക്ഷേപമുയര്‍ന്നത്.
അതും നടന്നുവെങ്കില് പാടില്ലാത്തത് തന്നെ. ബിജെപിക്കാരാണ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് അതിനുപിന്നില്‍ എന്നൊക്കെയായിരുന്നു വര്‍ത്തമാനം. എന്നാല്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ അത് നിഷേധിച്ചത് കണ്ടു. എന്തായാലും ആ സംഭവം ദേശീയതലത്തില്‍ എത്തിക്കാന്‍ ബിജെപി വിരുദ്ധര്‍ക്ക് കുറെയൊക്കെ കഴിഞ്ഞു. ആക്രമണത്തിന് ഇരയായത് സ്വാമി അഗ്നിവേശ് ആയതുകൊണ്ട് അത് വേണ്ടതിലധികം ശ്രദ്ധിക്കപ്പെട്ടു.
ആ കയ്യേറ്റം ദൗര്‍ഭാഗ്യകരമായി എന്ന് പറയുമ്പോള്‍ തന്നെ, എനിക്ക് തോന്നിയത്, അത് സ്വാമി അഗ്നിവേശിനെ വിലയിരുത്താനുളള ഒരു അവസരം സൃഷ്ടിച്ചു എന്നതാണ്. കാവി വസ്ത്രം ധരിച്ചുകൊണ്ട്, ഹിന്ദു സന്യാസിയെപ്പോലെ നടക്കുകയും ദേശത്തിന്റെ താല്പര്യങ്ങള്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ദൈനംദിനമെന്നോണം ചെയ്യുകയും ചെയ്യുന്ന ഒരാളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ലഭിക്കുന്ന അവസരമായി അതിനെ കാണാന്‍ കഴിയുന്നു എന്ന് ചുരുക്കം.
ആരാണ് സ്വാമി അഗ്നിവേശ്… എന്താണ് ആ കാവിയുടെ പിന്നിലെ രഹസ്യം; എന്താണ് ആ മനുഷ്യന് ചെയ്തുകൂട്ടുന്നത്…ഒരു ചെറിയ വിശദീകരണം നല്ലതാണ് എന്ന് തോന്നുന്നു. ആന്ധ്രയിലെ ശ്രീകാകുളത്ത് ജനിച്ച ശ്യാം വേപ്പ റാവുവാണ് അദ്ദേഹം. പിജി വിദ്യാഭ്യാസം കഴിഞ്ഞതോടെ നേരെ കൊല്‍ക്കത്തയ്ക്ക് തിരിച്ച അദ്ദേഹം സെന്റ് സേവിയേഴ്സ് കോളേജില്‍ അധ്യാപകനാവുന്നു; ക്രിസ്ത്യന്‍ മിഷനറിമാര്‍ സജീവമായിരുന്ന കാലം; അക്കാലത്ത് മതപരിവര്‍ത്തന ശ്രമങ്ങളില്‍ അവിടുത്തെ അധ്യാപകരായ മിഷനറിമാര്‍ക്ക്, അച്ചന്മാര്ക്കും കന്യാസ്ത്രീകള്‍ക്കും, വലിയ റോളുണ്ടായിരുന്നു.
അവിടെ മനസ്സ്കൊണ്ട് മിഷനറിമാര്ക്കൊപ്പമായിരുന്ന അദ്ദേഹം ഇടയ്ക്ക് ഹരിയാനയിലേക്ക് വണ്ടികയറുകയായിരുന്നു. എന്തുകൊണ്ടാണ് ആ അധ്യാപക ജോലി വിട്ടത് എന്നത് ഇന്നും ദുരൂഹം; ഹരിയാനയില്‍ അലഞ്ഞുതിരിഞ്ഞ അദ്ദേഹം അവസാനം ആര്യ സമാജത്തിലെത്തുന്നു. അന്നുമുതലാണ് കാവിവസ്ത്രധാരിയാവുന്നത്; അഗ്നിവേശാവുന്നത്. ഏറെ നാള് പക്ഷെ അവിടെ തുടരാനായില്ല…ആര്യസമാജത്തിന്റെ പേരില്‍ രാഷ്ട്രീയകക്ഷി ഉണ്ടാക്കാനും മറ്റുമായിരുന്നു നീക്കം. അതോടെയാണ് ആര്യസമാജം പുറന്തള്ളുന്നത്. പിന്നീടും സന്യാസിയായി നടന്ന അദ്ദേഹത്തെ പിന്നെ കണ്ടത് തൊഴിലാളി നേതാവായാണ്…ആര്യസമാജത്തിന്റെ ലക്ഷ്യങ്ങളും തൊഴിലാളി നേതാവും തമ്മിലെ അന്തരം കാണണമല്ലോ.
ഒരു ഹിന്ദു സന്യാസി തന്റെ ആശ്രമം കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക പ്രവര്‍ത്തനം മാത്രമായി കഴിയണമെന്നൊന്നുമില്ല. ഇന്ത്യയില്‍ വലിയ പരിഷ്ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സന്യാസിശ്രേഷ്ഠന്മാരാണല്ലോ…ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും ശങ്കരാചാര്യന്മാരും അടക്കം എത്രയോ മഹാന്മാര്ക്ക് ജന്മം നല്കിയ നാടാണിത്; ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വാള്‍ക്കറും ഒരു സന്യാസിയായാണ് ജീവിച്ചത്.
അവരൊക്കെയും അവരുടെ സന്യാസി പരമ്പരയും പ്രസ്ഥാനവും മഠവുമൊക്കെ സമാജത്തില്‍ സൃഷ്ടിച്ച ചലനങ്ങള്‍, സാമൂഹ്യ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാറ്റങ്ങള്‍, എത്രയോയുണ്ട്. അതേകൂട്ടത്തിലാണ് വേറെയും എണ്ണമറ്റ സന്യാസി ശ്രേഷ്ഠന്മാരെ രാജ്യം കാണുന്നത്. എന്നാല്‍ അതിനിടയില്‍ ജീവിക്കാനായി കാവിവസ്ത്രത്തെ ആശ്രയിക്കുന്നവരെയും കാണാറുണ്ട്; അത് സ്വാഭാവികമാണ്. എല്ലാ സമൂഹത്തിലും കളങ്കിതര്‍ കയറിക്കൂടും.
അക്കൂട്ടത്തിലാണ് രാജ്യം അഗ്നിവേശിനെപ്പോലുള്ളവരെ കണക്കില്പെടുത്തുന്നത്. ഒരുകാലത്തും ഹിന്ദുത്വത്തിന് വേണ്ടിയോ രാഷ്ട്രത്തിന് വേണ്ടിയോ യാതൊന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല പലഘട്ടങ്ങളിലും അദ്ദേഹത്തിന്റെ ചെയ്തികള്‍ ദേശവിരുദ്ധ ശക്തികളെ ഏറെ സന്തോഷിപ്പിക്കുന്നത് കണ്ടിട്ടുമുണ്ട്.
ഇദ്ദേഹം സംശയത്തിന്റെ നിഴലിലായി എങ്കില്‍ അതിന് സാധാരണക്കാരനെ കുറ്റപ്പെടുത്താന്‍ പറ്റുമോ?. ഏതാനും ചില സംഭവങ്ങള്‍ എന്റെ മനസിലേക്ക് കയറിവരുന്നുണ്ട്. അതിലൊന്ന് അമര്‍നാഥ് യാത്രക്കെതിരായ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളാണ്. ജമ്മു കശ്മീരില്‍ പ്രളയമുണ്ടായതിന് കാരണം അമര്‍നാഥ് യാത്രയാണ് എന്നും ഈ തീര്‍ത്ഥയാത്ര വെറും കാപട്യമാണ് എന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
എത്ര നീചമായ പരാമര്‍ശമാണ് ഒരു കാവിവസ്ത്രധാരിയില് നിന്നുണ്ടായത്?. രാജ്യത്തിന്റെ, അല്ല ലോകത്തിന്റെ തന്നെ, നാനാ ഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും അവിടേക്ക് എത്തുന്നത്. തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ഇസ്ലാമിക തീവ്രവാദ ഗ്രുപ്പുകള്‍ എത്രയോ തവണ തിരയൊഴുക്കിയിട്ടുണ്ട്. അത് തടയേണ്ടത് ഇസ്ലാമിക് ഭീകരപ്രസ്ഥാനങ്ങളുടെ ആവശ്യമാണ് എന്നത് ആര്‍ക്കാണറിയാത്തത്. അതിനൊപ്പമാണ് അഗ്നിവേശ് നിലകൊണ്ടത്. ഇന്ത്യയിലെ പാക് ദല്ലാളന്മാരായ ഹുറിയത്ത് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടുകൊണ്ടും അഗ്നിവേശ് ഇതേ അഭിപ്രായം പരസ്യമായി പങ്കുവെച്ചത് നമ്മുടെയൊക്കെ മനസ്സിലുണ്ടാവും.
അത്തരം പ്രസ്താവനകള്‍ നടത്തിയതിന് സുപ്രീം കോടതി ഡിവിഷന് ബെഞ്ച് അദ്ദേഹത്തെ ശാസിച്ചതും മറന്നുകൂടാ. 2011 നവംബറിലായിരുന്നു ആ കോടതി വിമര്‍ശനം. അത് മാത്രമല്ല, അടുത്തിടെ കശ്മീരില്‍ നിന്ന് പലായനം ചെയ്യപ്പെട്ട പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പദ്ധതിയിട്ടപ്പോള്‍ അത് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ഇസ്ലാമിക തീവ്രവാദികള്‍ക്കൊപ്പം അഗ്നിവേശിനെയും നാം കണ്ടിരുന്നു. പാക് ഭീകരരുടെ ആക്രമണങ്ങളെ തുടര്‍ന്ന് കയ്യില്‍ കിട്ടിയതുമായി ജീവനും കൊണ്ട് നാടുവിട്ടവരോടാണ് ഈ വിധത്തിലുള്ള തരം താഴ്ന്ന നീക്കങ്ങള്‍ക്ക് ഒരാള്‍ തയ്യാറാവുന്നത്.
ഒരു ഭാഗത്ത് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായി ചങ്ങാത്തം; ദേശവിരുദ്ധ ശക്തികളുമായി സഹവര്‍ത്തിത്വം…അങ്ങിനെയുള്ള ഒരാള്‍ മാവോയിസ്റ്റുകള്‍ക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങുകകൂടി ചെയ്താലോ. അതും അഗ്നിവേശില്‍ നമുക്ക് കണ്ടെത്താനാവും. ഇന്ത്യയില്‍ അറിയപ്പെടുന്ന മാവോയിസ്റ്റ് നേതാക്കള്‍ക്കെതിരെ പൊലീസോ അര്‍ധസൈനിക വിഭാഗമോ ഒക്കെ നടപടിയ്ക്ക് മുതിര്‍ന്നപ്പോഴൊക്കെ സംരക്ഷകനായി പോലീസ് സ്റ്റേഷനിലും കോടതിയിലുമൊക്കെ എത്തിയ പ്രമുഖരില്‍ അദ്ദേഹത്തെ നാം കണ്ടിട്ടുണ്ട്.
മാവോയിസ്റ്റ് സംഘടനകള്‍ പലതും നിരോധിക്കപ്പെട്ടതാണ് എന്നത് കൂടി ധരിക്കുക…രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് സര്‍ക്കാരുകള്‍ നടപടി കൈക്കൊണ്ടത്. അത്തരക്കാരെ രക്ഷിക്കാന്‍ രംഗത്ത് വരുന്നവരുടെ താല്പര്യമെന്താണ്?. കാവിവസ്ത്രം അതിനുള്ള മറയായി ഉപയോഗിക്കപ്പെടുമ്പോള്‍ അതില്‍ മറ്റെന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നില്ലേ…?.
വനവാസി മേഖലയില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തിയിരുന്ന െ്രെകസ്തവ വിഭാഗങ്ങളുണ്ട്. അത് അവിടെ പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. ഹിന്ദുത്വ ബോധം വളര്‍ത്താനും ഹിന്ദു സംസ്കാരത്തില്‍ വനവാസികളെ നിലനിര്‍ത്താനുമൊക്കെയുള്ള കര്‍മ്മ പദ്ധതികള്‍ പല ഹിന്ദു ദേശീയ പ്രസ്ഥാനങ്ങളും ആവിഷ്കരിച്ചിട്ടുമുണ്ട്.
വനവാസി കല്യാണ്‍ ആശ്രമം, രാമകൃഷ്ണ മിഷന് ഒക്കെ അതില്‍ പങ്കാളികളാണ്. ഒറീസയിലെ വനവാസി മേഖലയില്‍ നിസ്തുലമായ പ്രവര്‍ത്തനം നടത്തിയിരുന്ന സ്വാമി ലക്ഷ്മണാനന്ദ വധിക്കപ്പെട്ടത് നാം ഓര്‍ക്കുന്നുണ്ടാവും. ആരായിരുന്നു അതിന് പിന്നില്‍ എന്നതും വെളിച്ചം കണ്ടതാണ്. അന്നൊന്നും കാണാതിരുന്ന അഗ്നിവേശ്, അതേസമയം അവിടെ അതിനുമുന്പായി രണ്ടു വിദേശ പാസ്റ്റര്‍മാര്‍ മരിച്ചപ്പോള്‍ നടത്തിയ നീക്കങ്ങള്‍ ശ്രദ്ധിക്കേണ്ടത് തന്നെ.
എന്നും െ്രെകസ്തവ പക്ഷത്തായിരുന്നു താന്‍ എന്ന് പറയാന്‍ നാണമില്ലാതിരുന്ന കാവിവസ്ത്രധാരിയാണ് ഇതെന്നത് ലോകമറിയേണ്ടതുണ്ട്. അത്തരമൊരു പദ്ധതിയുമായാണോ ജാര്‍ഖണ്ഡിലെത്തിയത് എന്നത് അറിയില്ല. അതിനോടുള്ള വനവാസി യുവാക്കളുടെ പ്രതികരണമാണോ കയ്യേറ്റത്തിലെത്തിയത് എന്നതും അന്വേഷണത്തില്‍ അറിയേണ്ടതായ കാര്യമാണ്. എന്നാല്‍ അത്തരം സംശയാസ്പദമായ സാഹചര്യങ്ങള്‍ അഗ്നിവേശിനെ ചുറ്റിപ്പറ്റിയുണ്ട് എന്നത് മറന്നുകൂടാതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: