കുറവിലങ്ങാട്: ജലന്ധര്‍ രൂപതാ ബിഷപ്പിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാടുള്ള കന്യാസ്ത്രീ മഠത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. മഠത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് സംരക്ഷണം നല്കാന് തീരുമാനിച്ചത്. അന്വേഷണസംഘം ജലന്ധറിലേക്ക് പോകുന്നതോടെ കൂടുതല്‍ പോലീസിനെ ഉപയോഗിച്ച് മഠത്തിന് സുരക്ഷ ശക്തമാക്കാനും ആലോചനയുണ്ട്. ജനവാസം കുറഞ്ഞ ഒറ്റപ്പെട്ട പ്രദേശത്താണ് മഠം സ്ഥിതി ചെയ്യുന്നത്. ബിഷപ്പിനെതിരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുവാനുള്ള സാധ്യതയും മഠത്തിന് സംരക്ഷണം ഒരുക്കാന്‍ കാരണമായി.
പീഡന പരാതിയില്‍ അന്വേഷണസംഘം ജലന്ധറിലേക്ക് പോകുന്നത് വൈകുന്നത് ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് തടയുന്നതിനായി സഭാ നേതൃത്വം അരയും തലയും മുറുക്കി ഇറങ്ങിയ സാഹചര്യത്തില്‍ അന്വേഷണത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഇഴച്ചില്‍ പല സംശയങ്ങളും ജനിപ്പിക്കുന്നുണ്ട്. അതേസമയം കേരളത്തിലെ മൊഴിയെടുപ്പ് ഇനിയും പൂര്‍ത്തിയാകാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതാ ബിഷപ്പായി ചുമതലയേറ്റ ശേഷം 18 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് സഭ വിട്ടുപോയിരുന്നു. ഇവരെയും കണ്ടെത്തി മൊഴി ഉടന്‍ രേഖപ്പെടുത്തും. പീഡനവിവരം അറിയാമായിരുന്ന ഒരു കന്യാസ്ത്രീയുടെയും തിരുവസ്ത്രം ഉപേക്ഷിച്ച് പോയ ചിലരുടെയും മൊഴി വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബെംഗളൂരുവില്‍ എത്തി രേഖപ്പെടുത്തി. മഠം വിട്ടുപോയവരുടെ മൊഴി ഈ കേസില്‍ നിര്‍ണായകമാവുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയില്‍ നിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും. സ്ഥാനപതിക്ക് പീഡനം സംബന്ധിച്ച് തെളിവുകള്‍ അടക്കം പരാതി നല്‍കിയതായി കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: