കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവില്പനയില് കോടികളുടെ നഷ്ടമുണ്ടാക്കിയ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ രക്ഷിക്കാന്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ബിഷപ് ജേക്കബ് മനത്തോടത്തും ശ്രമിക്കുന്നതായി ആരോപണം. സഭാ നവീകരണ പ്രസ്ഥാനങ്ങളും വിശ്വാസികളും ആരോപണമുന്നയിച്ചതിന് പിന്നാലെ ഒരു കൂട്ടം ക്രൈസ്തവ പുരോഹിതരും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത് സഭാ നേതൃത്വത്തിന് തിരിച്ചടിയായി.
അതിരൂപതയിലെ ഭൂമി ഇടപാട് വിഷയത്തില്‍ സാങ്കേതിക പ്രശ്നം മാത്രമേയുള്ളൂവെന്നും അത് പരിഹരിച്ച് കര്‍ദിനാളിനെ അതിരൂപതാ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുമാണ് താന്‍ എത്തിയിട്ടുള്ളതെന്നും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ചില വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. കര്‍ദിനാളിനെ രക്ഷിക്കാനാണ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നതെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് ഒരു പുരോഹിതന് വ്യക്തമാക്കി. ഭൂമി ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരുന്നതിന് പകരം പുരോഹിതരും കര്‍ദിനാളുമായി സൗഹാര്‍ദ്ദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് മാത്രമാണ് അഡ്മിനിസ്ട്രേറ്റര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും ഭൂമി ഇടപാടിലെ നഷ്ടം ഉത്തരവാദികളായവരില്‍ നിന്ന് ഈടാക്കി സഭയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറ്റാനുമാണ് അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കേണ്ടതെന്നുമാണ് പുരോഹിതര്‍ പറയുന്നത്.
ഭൂമി ഇടപാടിലെ വീഴ്ച കണ്ടെത്തുന്നതിനും നഷ്ടം കണക്കാക്കുന്നതിനുമായി സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് ഓഡിറ്റിങ് നടത്തുമെന്നായിരുന്നു ചുമതലയേറ്റപ്പോള്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഓഡിറ്റിങ് നടത്തുന്നതിന് പകരം കോട്ടപ്പടിയിലെ ഭൂമി വില്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് അഡ്മിനിസ്ട്രേറ്ററും നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം പുരോഹിതര്‍ പറയുന്നത്. ഭൂമിവില്പനയിലൂടെ കിട്ടേണ്ട പണം കിട്ടാതെ വന്നപ്പോഴാണ് ഇടനിലക്കാര്‍ കോട്ടപ്പടിയിലെ ഭൂമി നല്‍കിയതെന്നായിരുന്നു കര്‍ദിനാള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇതിന് 16 കോടി രൂപ സഭ നല്‍കിയതായി രേഖയുണ്ട്. അതുകൊണ്ടുതന്നെ ഇടപാട് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നാണ് പുരോഹിതരുടെ ആവശ്യം.
ഭൂമി ഇടപാട് ക്രമക്കേടില്‍ കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വിശ്വാസികളുടെ കൂട്ടായ്മയായ ആര്‍ച്ച് ഡയോസ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി) ഉടന്‍ യോഗം ചേരും. അതിന് മുന്നോടിയായി അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററെ എഎംടി നേതാക്കള്‍ കാണുന്നുണ്ട്. സഭയ്ക്കുണ്ടായ നഷ്ടം ഈടാക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഇവര്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: