ഇടുക്കി: മഴ മാറി ആകാശം തെളിഞ്ഞെങ്കിലും സംഭരണികളിലേക്കുള്ള നീരൊഴുക്ക് തുടരുന്നു. ഇടുക്കി സംഭരണിയില്‍ ഒരു ദിവസം കൊണ്ട് ഒരടി വെള്ളം കൂടി ജലശേഖരം 79 ശതമാനത്തിലെത്തി. അതായത് 2384.66 അടി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 66 അടി കൂടുതലാണ്.
നിലവിലുള്ള വെള്ളം ഉപയോഗിച്ച് 1696.559 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാകും. 1.84 സെ.മീ. മഴ പദ്ധതി പ്രദേശത്ത് പെയ്തിറങ്ങിയപ്പോള്‍ ഒഴുകിയെത്തിയത് 33.874 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞ ശേഷം ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലാണ് ശക്തമായത്. ഇത്തവണ മഴ നേരത്തെ ശക്തമായതിനാല്‍ വരും മാസങ്ങളിലും ശരാശരി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്. ഇതുവരെ 20 ശതമാനം അധികമഴ ലഭിച്ചതായാണ് കണക്ക്.
ഗ്രൂപ്പ് ബി,സി എന്നിവയില്‍പ്പെടുന്ന നേര്യമംഗലം, പൊരിങ്ങല്, ലോവര്‍ പെരിയാര്‍, കുറ്റ്യാടി, പൊന്മുടി, കക്കാട്, ചെങ്കുളം തരിയോട് സംഭരണികള്‍ രണ്ടാഴ്ചയിലധികമായി നിറഞ്ഞ് കിടക്കുകയാണ്. പമ്പ, കക്കി സംഭരണികളിലെ ജലശേഖരം രണ്ടാഴ്ചക്കിടെ 32 ശതമാനം കൂടി 80 അടിയിലെത്തി. ഷോളയാര്‍-92, ഇടമലയാര്‍-80, കുണ്ടള-48, മാട്ടുപ്പെട്ടി-72, തരിയോട്-100, ആനയിറങ്കല്‍-27, പൊന്മുടി-97, നേര്യമംഗലം-97 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലനിരപ്പ്. 3508.853 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വൈദ്യുതിയാണ് ഈ മഴ വര്‍ഷത്തില്‍ ഇതുവരെ ഒഴുകിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: