കല്‍പ്പറ്റ: വെള്ളിയാഴ്ച രാത്രി നാലംഗ മാവോയിസ്റ്റ് സംഘം പ്രത്യക്ഷപ്പെട്ട വയനാട് മേപ്പാടി കള്ളാടി തൊള്ളായിരം കണ്ടിയില്‍ കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് ഞായറാഴ്ചയും തെരച്ചില്‍ നടത്തി. എന്നാല്‍ മാവോയിസ്റ്റുകളെ കണ്ടെത്താനായില്ല.
വെള്ളിയാഴ്ച വൈകിട്ടാണ് കള്ളാടിയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ടില്‍ നിന്ന് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയത്. മാവോയിസ്റ്റുകള്‍ ഇവിടെ എത്തുമ്പോള്‍ തൊഴിലാളികളില്‍ ഒരാള്‍ ഇവര്‍ക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട് മറ്റൊരു റിസോര്‍ട്ടില്‍ എത്തിയതിനാലാണ് വിവരം പുറംലോകം അറിഞ്ഞത്. ബംഗാള്‍ സ്വദേശികളായ ഇവര്‍ മേപ്പാടിയില്‍ ജോലിക്കെത്തിയിട്ട് 24 ദിവസമേ ആയിട്ടുള്ളു. തൊഴിലാളികള്‍ക്ക് മലയാളഭാഷ വശമില്ലാത്തതിനാല്‍ മലയാളം അറിയുന്ന ഒരാളെ കൂട്ടിവരാന്‍ പറഞ്ഞ് രണ്ടാമത്തെ തൊഴിലാളിയെ അയച്ചു. അയാളും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൂന്നാമനെ വിട്ടയയ്ക്കുകയായിരുന്നു.
ബന്ദികളാക്കിയ ബംഗാള്‍ സ്വദേശികളായ അലാവുദ്ദീന്‍ ഷേഖ്, മൊഹ്ദീന്, മക്ബൂല്‍ എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്ത്രീ ഉള്‍പ്പെടെ വിക്രംഗൗഡയും സോമനും നേതൃത്വം നല്കുന്ന കബനീ ദളം മാവോയിസ്റ്റ് സംഘമാണ് കള്ളാടിയിലെത്തിയതെന്ന് സ്ഥിരീകരിച്ചത്.
ബന്ദികളാക്കിയ തങ്ങളോട് അക്രമപരമായി പെരുമാറിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. പണമോ മറ്റ് മോചനദ്രവ്യങ്ങളോ ആവശ്യപ്പെട്ടില്ലെന്ന് എസ്റ്റേറ്റ് മാനേജരും പറഞ്ഞു. എന്നാല്‍ ഇവരുടെ ലക്ഷ്യമെന്തെന്ന് ഇനിയും അറിവായിട്ടില്ല. 2013 മുതല്‍ മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ വയനാട്ടില്‍ തണ്ടര്‍ ബോള്‍ട്ടും അധികപോലീസ് സേനയും നിരീക്ഷണം നടത്തി വരുന്നുണ്ട്.
എങ്കിലും വയനാട് ജില്ലയിലെ കുഞ്ഞോം, മക്കിമല, മേപ്പാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ അടിവാരം, കോടഞ്ചേരി, പുതുപ്പാടി മേഖലകളിലും ആയുധ ധാരികളായ മാവോയിസ്റ്റുകള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്താറുണ്ട്. ചിലയിടങ്ങളില്‍ നാട്ടുകാര്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്നതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തലപ്പുഴ മക്കിമലയിലെ ഒരു വനവാസി പെണ്‍കുട്ടി മാസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ സംഘത്തില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: