ന്യൂദല്‍ഹി: വര്‍ഗീയ രാഷ്ട്രീയവുമായി വീണ്ടും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാജ്യത്ത് പലയിടങ്ങളിലും മുസ്ലിങ്ങളേക്കാള്‍ കൂടുതല്‍ സുരക്ഷിതത്വം പശുക്കള്‍ക്കാണെന്ന് തരൂര്‍ ആരോപിച്ചു. ഒരു ഓണ്‍ലൈന്‍ പത്രത്തിലെഴുതിയ ലേഖനത്തിലാണ് തരൂര്‍ വര്‍ഗീയ പ്രചാരണം ആവര്‍ത്തിച്ചത്. എന്നാല്‍ ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തരൂരിന്റെ തുടര്‍ച്ചയായ പ്രസ്താവനകള്‍ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പാര്‍ട്ടിക്കു തിരിച്ചടിയാവുമെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട തരൂരിനെ രക്ഷിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളും ശ്രമിച്ചില്ല.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന് നേരത്തെ തരൂര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ബിജെപി ഭരണത്തില്‍ മുസ്ലിങ്ങളും ദളിതരും പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെടുകയാണെന്ന് തരൂര്‍ ആരോപിച്ചു. പശുക്കളെ തട്ടിക്കൊണ്ടുപോകുന്ന ക്രിമിനല്‍ സംഘങ്ങളെ ഗ്രാമീണര്‍ തടയുന്നതും തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുന്നതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവാണ്. ഇതിന് മതത്തിന്റെ നിറം നല്കി വ്യാജപ്രചാരണം നടത്തുന്ന കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ നിലപാട് ആവര്‍ത്തിക്കുകയാണ് തരൂര്‍. ഇത്തരം അക്രമങ്ങള്‍ക്കും ഇരകള്‍ക്കും മതത്തിന്റെ നിറം നല്‍കരുതെന്ന് അടുത്തിടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. തരൂരിന്റേത് വിഭജന രാഷ്ട്രീയമാണെന്നും വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ആരോപണങ്ങളെന്നും ബിജെപി പ്രതികരിച്ചു.
ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശത്തിനെതിരെ തരൂരിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ട് വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പടര്‍ത്തുന്ന പ്രസ്താവനകളാണ് തരൂര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശത്തിനെതിരായ ഹര്‍ജിയില്‍ തരൂര്‍ നേരിട്ട് ഹാജരാകണമെന്ന് കൊല്‍ക്കത്ത കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: