ന്യൂദല്‍ഹി: മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വന്‍ വിജയത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്നും വസുന്ധര വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഛത്തീസ്ഗഡിലും മധ്യപ്രദേശിലും സര്‍ക്കാര്‍ രൂപീകരിക്കും. രാജസ്ഥാനില്‍ ബിജെപിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാ. ഈ വര്‍ഷം അവസാനം മൂന്ന് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കും.
2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
രാജസ്ഥാന് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളുടെയും പ്രശംസ പിടിച്ചുപറ്റിയവയാണ്. ഇതില്‍ ഊന്നിയാകണം പ്രചാരണം.
തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിക്കാന്‍ സൈബര്‍ പോരാളികള്‍ക്ക് സാധിക്കണമെന്ന് സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഷാ പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി വിജയിക്കുമെന്ന് വസുന്ധരയും പറഞ്ഞു. 2019ല്‍ ആകെയുള്ള 25 ലോക്സഭാ സീറ്റുകളും പിടിച്ചെടുക്കും – അവര്‍ വിശദീകരിച്ചു.
മുഴുവന്‍ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പിനായി ദിവസേന 18 മണിക്കൂര്‍ മാറ്റിവയ്ക്കണമെന്ന് അമിത് ഷാ പറഞ്ഞതായി എംഎല്‍എ അഷോക് പര്‍നാമി വ്യക്തമാക്കി. പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കാന്‍ അധ്യക്ഷന്റെ സന്ദര്‍ശനത്തിന് സാധിച്ചു.
ബിജെപിക്ക് 180 സീറ്റിലേറെ ലഭിക്കുമെന്ന് മന്ത്രി ശ്രീചന്ദ് കൃപലാനി അവകാശപ്പെട്ടു. 2013ല്‍ 163 സീറ്റ് നേടിയാണ് ബിജെപി ഭരണത്തിലെത്തിയത്.
കോണ്‍ഗ്രസ്സിന് 21 സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസ്സും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സംസ്ഥാന അധ്യക്ഷന്‍ സച്ചിന് പൈലറ്റും മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി പോരടിക്കുന്നത് കോണ്‍ഗ്രസ്സിന് തലവേദനയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: