ഗുരുവായൂര്‍: യഥാര്‍ഥ ഭക്തിയുടെ നിര്‍വചനം ഞാനെന്ന ചിന്ത മാറലാണെന്നും, ഞാനെന്ന ചിന്തയെ ഇല്ലായ്മ ചെയ്യേണ്ടത് ഭക്തിയിലൂടെയാണെന്നും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. സ്വാര്‍ഥ ചിന്തയാണ് മനുഷ്യകുലത്തിന്റെ യഥാര്‍ഥ ശത്രു. സമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ പാത വെട്ടിത്തെളിയിച്ചിട്ടുള്ളത് എപ്പോഴും ഭക്തി പ്രസ്ഥാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധ്യാത്മികാചാര്യനും ഭാഗവത പ്രചാരകനുമായിരുന്ന ആഞ്ഞം മാധവന് നമ്പൂതിരിയുടെ, മൂന്നുദിവസത്തെ ജന്മശതാബ്ദി സമ്മേളനം ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം രാജശേഖരന്.
ഹൃദയത്തിന്റെ വികാസമാണ് യഥാര്‍ഥത്തില്‍ രാഷ്ട്രത്തിന്റെ വികസനം. ആ പരിവര്‍ത്തനത്തിന് സംശുദ്ധമായ ഭക്തി അനിവാര്യമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ ഭക്തന് വിശ്വസ്നേഹത്തിന്റെ പ്രവാചകനാണ്.
ആഞ്ഞം മാധവന് നമ്പൂതിരി അത് സമൂഹത്തിന് കാട്ടിക്കൊടുത്തു.
മന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിക്കും, അമ്പതു വര്‍ഷമായി ഗുരുവായൂരപ്പന് മാസികയുടെ അമരക്കാരന് എ. വേണുഗോപാലിനും ഗവര്‍ണര്‍ സുവര്‍ണമുദ്ര സമ്മാനിച്ചു.
ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ: കെ.ബി. മോഹന്‍ദാസ്, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ. ശാന്തകുമാരി, നാരായണാലയം മഠാധിപതി മദുസൂദനന്‍ നമ്പൂതിരി, ടി.എ. സുന്ദര്മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: