പ്രേഗ്: മലയാളിയായ മുഹമ്മദ് അനസ് പ്രേഗില്‍ നടന്ന അത്ലറ്റിക്സ് മീറ്റിന്റെ നാനൂറ് മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി. സ്വന്തം ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ചാണ് അനസ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. സമയം 45.24 സെക്കന്‍ഡ്.
ഈവര്‍ഷമാദ്യം നടന്ന ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അനസ് കുറിച്ചിട്ട 45.31 സെക്കന്‍ഡിന്റെ റെക്കോഡാണ് പഴങ്കഥയായത്. ഗോള്‍ കോസ്റ്റില്‍ അനസിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
വനിതകളുടെ നാനൂറ് മീറ്ററില്‍ എം.ആര്.പൂവമ്മ 53.01 സെക്കന്റില്‍ സ്വര്‍ണം ഓടിയെടുത്തു. അനസും പൂവമ്മയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി പ്രേഗിന് സമീപം പരിശീലനം നടത്തിവരികയാണ്.
2016 ല്‍ പോളിഷ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അനസ് നാനൂറ് മീറ്ററില്‍ ദേശീയ റെക്കോഡ് (45.40) സ്ഥാപിച്ചിരുന്നു. ഈ മികച്ച പ്രകടനത്തോടെ അനസ് ഒളിമ്പിക്സിന്റെ പുരുഷ വിഭാഗം നാനൂറ് മീറ്ററിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി. മില്‍ഖാ സിങ്ങും കെ.എം.ബിനുവുമാണ് നേരത്തെ യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: