കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു. 490 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തുന്ന സന്ദര്‍ശകര്‍ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സിലെത്തിനില്‍ക്കുകയാണ്. വിജയത്തിനായി ഇനി 351 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് അഞ്ചു വിക്കറ്റ് മാത്രം.ഡീ ബ്രൂയേന് 45 റണ്‍സുമായി ക്രീസിലുണ്ട്.14 റണ്‍സ് എടുത്ത ബാവുമയാണ് കൂട്ട്.
മൂന്നിന് 151 റണ്‍സെന്ന സ്കോറിന് രണ്ടാം ഇന്നിങ്ങ്സ് പുനരാരംഭിച്ച ശ്രീലങ്ക് അഞ്ച് വിക്കറ്റിന് 275 റണ്‍സിന് ഇന്നിങ്ങ്സ് അവസാനിപ്പിച്ചതോടെയാണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 490 റണ്‍സായത്. ഒന്നാം ഇന്നിങ്ങ്സില്‍ ദക്ഷിണാഫ്രിക്ക 214 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ മാര്‍ക്രമിനെ പെട്ടെന്ന് നഷ്ടമായി. ഹെറാത്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 14 റണ്‍സാണ് സമ്പാദ്യം. മാര്‍ക്രമിന് പിന്നാലെ ഓപ്പണര്‍ എല്‍ഗാറും മടങ്ങി. 37 റണ്‍സ് നേടിയ എല്‍ഗാറിനെ പെരേര വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഹഷീം അംല (6), ക്യാപ്റ്റന്‍ ഡു പ്ലെസിസ് (7) കേശവ് മഹരാജ് (0) എന്നിവര്‍ അനായാസം കീഴടങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി ഹെറാത്തും ധനഞ്ജയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ട് ടെസ്റ്റുകളുളള പരമ്പരയില്‍ ആദ്യ ടെസ്റ്റ് വിജയിച്ച ശ്രീലങ്ക 1- 0 ന് മുന്നിട്ടു നില്‍ക്കുകയാണ്. സ്കോര്‍: ശ്രീലങ്ക 338, അഞ്ചിന് 275 ( ഡിക്ലയേര്‍ഡ്), ദക്ഷിണാഫ്രിക്ക: 124, അഞ്ചിന് 139.
പ്രതികരിക്കാൻ ഇവിടെ എഴുതുക: