ബുലവായോ: പാക്കിസ്ഥാന്റെ ഫഖര്‍ സമാന് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനായി. സിംബാബ്വെക്കെതിരായ അഞ്ചാം ഏകദിനത്തിലാണ് സമാന് ഈ നേട്ടം കരസ്ഥമാക്കിയത്.
ഇരുപത്തിയെട്ടുകാരനായ ഫഖര്‍ 18 ഇന്നിങ്ങ്സിലാണ് ആയിരം റണ്‍സ് തികച്ചത്. ഇതോടെ 21 ഇന്നിങ്ങ്സില്‍ ആയിരം തികച്ച വിവിയന്‍ റിച്ചാര്‍ഡ്സ്, കെവിന് പീറ്റേഴ്സണ്, ജോനാഥന് ട്രോട്ട്, ബാബര്‍ അസം, ക്യൂന്റെണ് ഡി കോക്ക് എന്നിവരുടെ റെക്കോഡ് തകര്‍ന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി 24 ഇന്നിങ്ങ്സിലാണ് ആയിരം റണ്‍സ് നേടിയത്.
സമാന് രണ്ട് വര്‍ഷങ്ങളായി മികച്ച പ്രകടനം നടത്തിവരികയാണ്. സിംബാബ്വെക്കെതിരായ നാലാം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടി. ഏകദിനത്തില്‍ ആദ്യമായാണ് ഒരു പാക് താരം ഇരട്ട സെഞ്ചുറി നേടുന്നത്. കഴിഞ്ഞ വര്‍ഷം ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ 106 പന്തില്‍ 114 റണ്‍സ് അടിച്ചു. മത്സരത്തില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ച് കിരീടവും നേടി.
സിംബാബ്വെക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 85 റണ്‍സിനാണ് സമാന് പുറത്തായത്. ഇതോടെ അഞ്ചു മത്സരങ്ങളില്‍ സമാന് 505 റണ്‍സായി. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇത് റെക്കോഡാണ്. സിംബാബ്വെയുടെ ഹാമില്ട്ടന് കുറിച്ച 467 റണ്‍സിന്റെ റെക്കോഡാണ് തകര്‍ന്നത്.
നാലാം മത്സരത്തില്‍ ഇരട്ട സെഞ്ചുറി കുറിച്ച സമാന് ഓപ്പണര്‍ ഇമാം ഉള് ഹഖിനൊപ്പം ആദ്യ വിക്കറ്റില്‍ 304 റണ്‍സ് നേടി റെക്കോഡിട്ടു. 2006 ല്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയുടെ സനത് ജയസൂര്യയും ഉപുല്‍ തരംഗയും നേടിയ 286 റണ്‍സിന്റെ റെക്കോഡാണ് വഴിമാറിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: