ശാസ്താംകോട്ട: കൊല്ലത്ത് പുത്തൂരില്‍ സൈനികന്റെ വീട് ആക്രമിച്ച സംഘത്തിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കുമ്പോള്‍ എത്തുന്നത് ഭീകരപ്രവര്‍ത്തനത്തിന്റെ പുതിയ വഴികളിലേക്ക്. മുളയുടെ കര്‍ട്ടനുകള്‍ വില്‍ക്കുന്ന കച്ചവടത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരെക്കുറിച്ചുള്ള സൂചനകള്‍ പുറത്തു വരുന്നു. മെത്തയും കര്‍ട്ടനുമായി കറങ്ങുന്നത് സംസ്ഥാനത്തൊട്ടാകെ. വില്പനയ്ക്കായി വീടുകള്‍ കയറിയിറങ്ങി വിവരശേഖരണമാണ് ലക്ഷ്യം. സൈനികര്‍, രാഷ്ട്രീയ സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങളാണ് ഭീകരസംഘടനകള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നത്.
തൃശൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നും കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പോലീസ് രഹസ്യാന്വേഷണ വിഭാഗം മേധാവിക്ക് ലഭിച്ച ഇ മെയില്‍ സന്ദേശത്തില്‍ ഗുരുതരമായ വിവരങ്ങളാണുള്ളത്. പുത്തൂരില്‍ സൈനികന്റെ വീട് ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബാംബൂ കര്ട്ടന് വില്പന നടത്തിയവരായി അറിയുന്നു എന്ന് ഈ സന്ദേശത്തില്‍ പറയുന്നുണ്ട്. ചാലക്കുടി പോലീസ് സ്റ്റേഷന് പരിധിയില്‍ ബാംബൂ കര്ട്ടന് കച്ചവടത്തിന് വന്ന മുഹമ്മദ് ജാഫര്‍, അബ്ദുള്‍ സലിം തുടങ്ങി 11 പേരുടെ വിവരങ്ങള്‍ തേടിയുള്ളതായിരുന്നു ഇ മെയില്‍. ചാലക്കുടിയിലെ ഒരു ഹോട്ടലില്‍ താമസിക്കുന്ന ഇവര്‍ ചാലക്കുടി, കൊരട്ടി, കൊടകര, ആമ്പല്ലൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കര്ട്ടന് കച്ചവടം നടത്തുന്നവരാണ്. ഇവര്‍ എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകരും ക്രിമിനല്‍ സ്വഭാവമുള്ളവരുമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
സംസ്ഥാനത്താകെ നടക്കുന്ന എസ്ഡിപിഐ ആക്രമണങ്ങളില്‍ ശൂരനാട്, ശാസ്താംകോട്ട പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന പോരുവഴി, കമ്പലടി, ശൂരനാട് വടക്ക്, പുളിമൂട്ടില്‍ ചന്ത തുടങ്ങിയ പ്രദേശങ്ങളിലുള്ള പോപ്പുലര്‍ ഫ്രണ്ടുകാരുടെ പങ്ക് ഇതിനകം വ്യക്തമായിട്ടുണ്ട്. പോലീസിനുള്ളില്‍ത്തന്നെ ഈ പ്രദേശത്തെ താലിബാന് എന്നാണ് വിളിക്കുന്നത്. ശൂരനാട് വടക്ക് പുളിമൂട്, ശൂരനാട് തെക്ക് പഞ്ചായത്തിലെ ഇഞ്ചക്കാട് തെങ്ങുംവിള ഭാഗം, ശാസ്താംകോട്ട പോലീസ് സ്റ്റേഷന് പരിധിയിലെ സിനിമാപറമ്പ്, മൈനാഗപ്പള്ളി എന്നീ സ്ഥലങ്ങളും ഇതില്‍പ്പെടും.
കര്ട്ടന് വില്പനയ്ക്ക് മൂവായിരത്തോളം പേര്
ശാസ്താംകോട്ട: കൊല്ലം ജില്ലയിലെ പോരുവഴിയില്‍ മാത്രം ബാംബൂ കര്ട്ടന് വില്പനയ്ക്ക് മൂവായിരത്തോളം പേര്. ഈ പ്രദേശത്ത് നിന്നുമാത്രം കുന്നത്തൂര്‍ ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത് ഇരുനൂറോളം വാഹനങ്ങള്‍.
ബാംബൂകര്‍ട്ടന്‍, വിനൈല്‍, ചവിട്ടി, മെത്ത കച്ചവടങ്ങള്‍ക്ക് പോകുന്നവരാണ് ഈ കച്ചവടത്തെ മറയാക്കി അക്രമം നടത്തുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 180 ഓളം വാഹനങ്ങള്‍ കര്ട്ടന് കച്ചവടത്തിനായി ദിനംപ്രതി പോരുവഴി മേഖലയില്‍ നിന്ന് പുറത്തേക്ക് പോകുന്നുണ്ട്. ഇത്തരം വാഹനങ്ങളില്‍ വന്നവരാണ് പുത്തൂരില്‍ സൈനികന്റെ വീടാക്രമിച്ചത്.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ പരസ്യമായി ആയുധപരിശീലനം നടത്തുന്ന കേന്ദ്രവും ഇവിടെയുണ്ട്. കമ്പലടി അമ്പിയില്‍ ജങ്ഷന് സമീപം കനാലിന്റെ അടിയിലുള്ള ഒരേക്കറോളം വരുന്ന പ്രദേശമാണ് ഇവരുടെ കായിക പരിശീലന കേന്ദ്രം. എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴിന് നൂറുകണക്കിന് പോപ്പുലര്‍ ഫ്രണ്ട് യുവാക്കള്‍ ഇവിടെ കായിക പരിശീലനം നടത്തുന്നുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസ്സും ദുരൂഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: