ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ വിശാല സഖ്യം രൂപീകരിച്ചാല്‍ അതില്‍ രാഹുലിന്റെ പങ്ക് എന്തായിരിക്കും? പ്രാദേശിക പാര്‍ട്ടിയുടെ സ്വാധീനം പോലുമില്ലാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങിയ കാലത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുലിനെ അംഗീകരിക്കാന്‍ മറ്റ് കക്ഷികള്‍ തയ്യാറാകുമോ? മാസങ്ങളായി കോണ്‍ഗ്രസ് ക്യാമ്പിലുയരുന്ന അതേ ആശങ്കകളാണ് രാഹുല്‍ അധ്യക്ഷനായതിന് ശേഷം പ്രഖ്യാപിച്ച പ്രവര്‍ത്തക സമിതി ഇന്നലെ ആദ്യ യോഗം ചേര്‍ന്നപ്പോഴും പ്രതിഫലിച്ചത്. രാഹുല്‍ പിന്തള്ളപ്പെട്ടേക്കുമെന്ന ഭയം പങ്കുവച്ച നേതാക്കള്‍ അധ്യക്ഷനെ മുന്‍നിര്‍ത്തി തന്നെ സഖ്യ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. നാല്‍പ്പതോളം നേതാക്കള്‍ സംസാരിച്ചതില്‍ ഭൂരിഭാഗവും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും സഖ്യ രൂപീകരണത്തിന്റെയും ചുമതല പ്രവര്‍ത്തക സമിതി രാഹുലിനെ ഏല്‍പ്പിച്ചു.
പ്രധാനമന്ത്രി മോഹവുമായി വട്ടമിട്ടു പറക്കുന്ന നിരവധി പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ഉള്ളപ്പോള്‍ വിശാല സഖ്യത്തില്‍ രാഹുല്‍ പുറന്തള്ളപ്പെടുമോയെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവലാതി. അതിനാല്‍ രാഹുലിനെ പാര്‍ട്ടിയുടെ മുഖമായി അവതരിപ്പിച്ച് മറ്റ് കക്ഷികളുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ശ്രമം. അവിശ്വാസ പ്രമേയത്തില്‍ പരാജയം പ്രതീക്ഷിച്ചതായിരുന്നെങ്കിലും എന്‍ഡിഎക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതും പ്രതിപക്ഷത്തിന് വോട്ടുകള്‍ നഷ്ടപ്പെട്ടതും കോണ്‍ഗ്രസ്സിനെ അമ്പരപ്പിച്ചിട്ടുണ്ട്. വിശാല സഖ്യത്തിനിറങ്ങുമ്പോള് ഉള്ളത് കൂടി പോകുന്ന അവസ്ഥയാണ് പ്രതിപക്ഷത്ത്. ഇതിലെ ജാള്യത മറക്കാനും കൂടിയാണ് രാഹുലിനെ ആദ്യമേ തന്നെ ഉയര്‍ത്തിക്കാട്ടിയുള്ള നീക്കം.
ദേശീയതലത്തിലെ സഖ്യത്തിന് പകരം പ്രാദേശിക തലത്തിലുള്ള സഖ്യത്തിന് കൂടുതല്‍ ശ്രമിക്കുമെന്നാണ് യോഗത്തിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് പറഞ്ഞത്. അങ്ങനെ വരുമ്പോള്‍ സഖ്യത്തിന്റെ നേതൃത്വം കോണ്‍ഗ്രസ്സിന് തന്നെ ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ബിജെപി പടര്‍ന്ന് പന്തലിക്കുന്ന സാഹചര്യത്തില്‍ സഖ്യത്തിനായി പരമാവധി വിട്ടുവീഴ്ച ചെയ്യണമെന്ന പൊതുവികാരവും യോഗത്തിലുണ്ടായി. പഞ്ചാബ്, പുതുച്ചേരി, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. പുതുച്ചേരിയും മിസോറാമും ചെറിയ സംസ്ഥാനങ്ങളും. കര്‍ണാടകയില്‍ കൂടുതല്‍ സീറ്റ് ലഭിച്ചിട്ടും ജനതാദള്‍ എസ്സിന് മുഖ്യമന്ത്രി സ്ഥാനം നല്കി കീഴടങ്ങേണ്ടി വന്നത് സഖ്യ ചര്‍ച്ചകളില്‍ തിരിച്ചടിയാകും. ഇത് മറ്റ് കക്ഷികളും മുതലെടുക്കാന്‍ സാധ്യതയേറെയാണ്. പഴയതുപോലെ കോണ്‍ഗ്രസ്സിന്റെ വിലപേശല്‍ ഇനി പ്രാദേശിക പാര്‍ട്ടികള്‍ അംഗീകരിക്കില്ല.
വിശാല സഖ്യത്തിനെതിരെ ഫെഡറല്‍ മുന്നണി
കോണ്‍ഗ്രസ്സിനെ ഒഴിവാക്കിയുള്ള ഫെഡറല്‍ മുന്നണി രൂപീകരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ തനിക്ക് കോണ്‍ഗ്രസ്സിന്റെയോ സിപിഎമ്മിന്റെയോ പിന്തുണ വേണ്ടെന്ന് മമത കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചു.
സിപിഎമ്മുമായി സഖ്യമുണ്ടാക്കാമെന്ന് ഇന്നലെ പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായിട്ടുണ്ടെങ്കിലും മമതയുമായുള്ള സഖ്യത്തിന് സിപിഎമ്മിന് താല്പര്യമില്ല. കേരളത്തില്‍ മാത്രം സ്വാധീനമുള്ള സിപിഎമ്മിന്റെ നിലപാട് വിശാല സഖ്യത്തില്‍ പ്രധാനപ്പെട്ടതുമല്ല. അതിനാല്‍ ബംഗാളില്‍ മമതയുമായി സഖ്യമുണ്ടാക്കി കൂടെ നിര്‍ത്താന്‍ സാധിക്കുമോയെന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്.
ടിആര്‍എസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ മമതയ്ക്കൊപ്പമുണ്ട്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിനെ കൂടെക്കൂട്ടുന്നത് നഷ്ടക്കച്ചവടമാണെന്ന ചിന്തയാണ് എസ്പിക്കും ബിഎസ്പിക്കുമുള്ളത്.
പരമാവധി 150
മോദിയെ താഴെയിറക്കുമെന്ന് വെല്ലുവിളിക്കുമ്പോഴും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന പരമാവധി സീറ്റ് 150. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശക്തമാണെന്നും ഇവിടെനിന്ന് 150 സീറ്റുകള്‍ ലഭിക്കുമെന്നും ചിദംബരം പറഞ്ഞു. ബാക്കി സീറ്റുകള്‍ സഖ്യത്തിലൂടെ നേടാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: