ബെര്‍ലിന്‍: വംശീയാധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയനായ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചു. റഷ്യന്‍ ലോകകപ്പിന്റെ കിക്കോഫിനു മുന്‍പേ തുടങ്ങിയ വിവാദമാണ് മെസ്യൂട്ടിനെ പുറത്തേക്കുള്ള വഴി തുറന്നത്.
ആദ്യ റൗണ്ടില്‍ ജര്‍മനി തോറ്റു പുറത്തായതിനു പിന്നാലെ വീണ്ടും ചൂടുപിടിച്ച രാഷ്ട്രീയ കായിക വിവാദത്തിനൊടുവിലാണ് മെസ്യൂട്ട് കടുത്ത തീരുമാനം പ്രഖ്യാപിച്ചത്. ടീമിനു തന്നെ ആവശ്യമില്ലെന്നു തോന്നുന്നതിനാല്‍ രാജി വയ്ക്കുന്നുവെന്നാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ ഓസില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ക്ലബ് ഫുട്ബോളില്‍ തുടരുമെന്നും ഓസില്‍ അറിയിച്ചു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന്റെ താരമാണ് ഓസില്‍.
ജര്‍മനിക്കായി 92 കളിയില്‍ 23 ഗോള്‍ നേടിയിട്ടുണ്ട് ഓസില്‍. തുര്‍ക്കി വംശജരായ ഓസിലും സഹതാരം ഇല്‍ക്കേ ഗുന്‍ഡോഗനും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദമായത്. ഇതോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ജര്‍മനിയില്‍ ഉയര്‍ന്നു. ആരാധകര്‍ ഇരുതാരങ്ങളെയും കൂകിവിളിച്ചു. എന്നാല്‍, ഇതുവരെ മാപ്പു പറയാന്‍ കൂട്ടാക്കാതിരുന്ന ഓസില്‍, ഇന്നലെയാണ് വിശദീകരണം പുറത്തുവിട്ടത്.
എര്‍ദോഗാനൊപ്പമുള്ള ചിത്രം രാഷ്ട്രീയ നിലപാടോ നയപ്രഖ്യാപനമോ അല്ലെന്നും, എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ് അതെന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പുകളും പ്രതിഷേധങ്ങളും പ്രതീക്ഷിച്ചിരുന്നതല്ല. ഇനിയും ജര്‍മനിയുടെ ജഴ്സി ഞാന്‍ ധരിക്കുന്നത് അവര്‍ക്കിഷ്ടമല്ലെങ്കില്‍ താന്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും താന്‍ നേടിയ ഗോളുകളെ ഒന്നിനെപ്പോലും വിമര്‍ശകര്‍ ഓര്‍ത്തില്ലെന്നും ഓസില്‍ തുറന്നടിച്ചു. ഏറെ ദുഃഖത്തോടെയാണ് ജര്‍മന്‍ ഫുട്ബോളിനോട് വിട പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: