തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്കായി കേരളോത്സവം മാതൃകയില്‍ സംസ്ഥാന കലാ- കായിക മേള തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ജില്ലാതല മേളകളിലെ വിജയികളെയും ഉള്‍പ്പെടുത്തിയാണ് സംസ്ഥാനതല മേള നടത്തുക. സെപ്റ്റംബര്‍/ ഒക്ടോബര്‍/നവംബര്‍ മാസത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന മേളയില്‍ ജില്ലാതല- സംസ്ഥാനതല മത്സരാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വഴിയാണ് രജിസ്ട്രേഷന് നടത്തേണ്ടത്.
10,000 ഓളം പേര് മേളയില്‍ പങ്കെടുക്കും. 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ളവരെയാണ് മേളയില്‍ പങ്കെടുപ്പിക്കുക. ഇന്റലക്ച്വലി ചലഞ്ച്ഡ്, ഹിയറിംഗ് ഇംപയര്‍മെന്റ്, വിഷ്വല്‍ ഇംപയര്‍മെന്റ്, ലോകോമോടോര് ഡിസബിലിറ്റി എന്നീ വിഭാഗത്തോടൊപ്പം മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗം കൂടി ഉള്‍പ്പെടുത്തി അഞ്ചു വിഭാഗങ്ങള്‍ക്കായാണ് പരിപാടി. എട്ടു മുതല്‍ 11 വയസ്, 12 മുതല്‍ 17, 18 മുതല്‍ 21, 22 മുതല്‍ 55 എന്ന രീതിയില്‍ വയസിന്റെ അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാരെ തരംതിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
വിദ്യാര്‍ഥികളായ വിജയികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തില്‍ പോയിന്റ് നല്‍കും. മേളയിലെ അപ്പീലുകള്‍ കൈകാര്യം ചെയ്യുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിശ്ചയിക്കുന്നതാണ്. പരിപാടിയിലുടനീളം ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതാണ്. മേള സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കോര്‍ സെക്രേട്ടറിയറ്റ് ടീം (ടാസ്ക് ഫോഴ്സ്) രൂപീകരിച്ച് ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: