കോഴിക്കോട്: സംസ്കാരത്തിനും ദേശീയതയ്ക്കുമെതിരായ നിന്ദ്യമായ അപവാദപ്രചരണമാണ് മാതൃഭൂമി പോലെയുള്ള മാധ്യമങ്ങള്‍ നടത്തുന്നതെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന കവിയുമായ പി. നാരായണക്കുറുപ്പ്. ഇത്തരം അപവാദപ്രചരണങ്ങളെ ദേശീയതയുടെ വക്താക്കള്‍ എങ്ങനെ കാണുന്നുവെന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല. ഒരു സൂത്രപ്പണി പറ്റിക്കുന്നതുപോലെ പുതിയ ഒരു എഴുത്തുകാരനെക്കൊണ്ട് അപവാദം എഴുതിപ്പിച്ച് പിന്നീട് അത് പിന്‍വലിപ്പിക്കുന്ന, വളഞ്ഞവഴി മാര്‍ക്കറ്റിങ് ആണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയതയെയും സംസ്കാരത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ സാംസ്കാരികസമൂഹം ഒന്നടങ്കം പ്രതികരിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ജനാഭിപ്രായത്തെ ദേശവിരുദ്ധതയിലേക്ക് നയിക്കുന്നതിന് പണമൊഴുക്കുന്ന അന്തര്‍ദേശീയ ഇസ്ലാമിക തീവ്ര മതമൗലിവാദികളുടെ സാന്നിധ്യമാണ് ഇത്തരം അപവാദ പ്രചാരണങ്ങള്‍ക്ക് പ്രേരണയാകുന്നത്. കോഴകളുടെ ഈ പ്രലോഭനത്തില്‍ ദേശീയതയുടെ പാരമ്പര്യം പറയുന്ന മാധ്യമങ്ങളും വീണുപോയിരിക്കുന്നു, ഇതിന്റെ ദുരന്തം പ്രവചനാതീതമായിരിക്കും.
ദേശീയതയില്‍ സ്വാഭിമാനം നിലനിര്‍ത്തുന്ന ചുരുക്കം ചില പാര്‍ട്ടികള്‍ ഇപ്പോള്‍ നിര്‍ണായക ഭൂരിപക്ഷത്തിലുണ്ട്. അതിനെ തടയാന്‍ ഇസ്ലാമിക ഭീകരപ്രസ്ഥാനത്തെ പരോക്ഷമായി വിളിച്ചുവരുത്തി ദേശീയതയെ നിന്ദിക്കുന്ന ലേഖനങ്ങളും നോവലുകളും പ്രസിദ്ധീകരിക്കുകയാണ് മാതൃഭൂമി പോലുള്ള മാധ്യമങ്ങള്‍ ചെയ്യുന്നത്. ഭാരതപാരമ്പര്യത്തെയും ആരാധനാക്രമത്തെയും സ്ത്രീകളുടെ ക്ഷേത്രസന്ദര്ശനത്തെയും കരി തേക്കുന്ന പരാമര്‍ശങ്ങള്‍ ബോധപൂര്‍വം എഴുതിപ്പിടിപ്പിക്കുകയാണ് ഒരു നോവലിന്റെ തുടക്കത്തില്‍ തന്നെ. അടുത്ത കാലത്ത് ചില ക്രിസ്തീയപുരോഹിതന്മാരുടെ സ്ത്രീസേവയെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. ക്ഷേത്രങ്ങളിലും അതാണ് നടക്കുന്നതെന്ന് വരുത്തിത്തീര്ക്കാനെന്ന മട്ടിലാണ് പുതിയ പ്രചാരണം നടക്കുന്നത്.
വൈദേശിക കടന്നുകയറ്റം വിദേശാധിപത്യത്തിലേക്ക് എത്തിയതിന്റെ ദീര്‍ഘമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അലക്സാണ്ടറിനെ വിളിച്ചുവരുത്തി വാഴിച്ചതുമുതല്‍ ചര്‍ച്ചിലിന്റെ ഭരണം വരെ അതിന്റെ ഭാഗമാണ്. അത്തരം കടന്നുകയറ്റക്കാരെ സഹായിക്കാന്‍ ഇവിടെത്തന്നെയുള്ള ദേശവിരുദ്ധശക്തികള്‍ തയാറാകുന്നതിന്റെ ചിത്രം ഇപ്പോള്‍ ശക്തമായി അനുഭവെപ്പടുന്നതിന്റെ തെളിവാണ് സംസ്കാരത്തിനും കേരളീയ ജീവിതത്തിനുമെതിരായ ഈ കടന്നാക്രമണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: