ജിജു നിലമ്പൂര്‍
നിലമ്പൂര്‍: സംസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പേകാന്‍ സാധ്യതയുള്ള നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത സ്വപ്നപാതയായി തുടരുന്നു. കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ട രീതിയില്‍ പ്രതികരിക്കാത്തതാണ് പ്രധാന കാരണം. അതിനിടെ പാതയ്ക്ക് വേണ്ടിയുള്ള സമരങ്ങള്‍ സിപിഎം ഇടപെട്ട് പ്രാദേശികതലത്തില്‍ ഒതുക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസവും ഒരു രാഷ്ട്രീയ കക്ഷിയുടെ ബാനറില്‍ റെയില്വെസ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.
രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ ഒട്ടേറെ സമരങ്ങള്‍ നടത്തിയെങ്കിലും സംസ്ഥാനതലത്തിലേക്ക് പാതയുടെ പ്രാധാന്യം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. 2016-17ലെ കേന്ദ്ര ബജറ്റില്‍ എക്സ്ട്രാ ബജറ്ററി റിസോഴ്സ് ഉപയോഗിച്ച് നിര്‍മിക്കേണ്ട പാതകളുടെ പട്ടികയില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാതയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കാര്യം റെയില്‍വെയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റെയില്‍വെയുടെ മുന്‍ഗണനാ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പാത ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്. തലശ്ശേരി-മൈസൂര്‍ പാതയ്ക്ക് വേണ്ടി നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെ ഇല്ലാതാക്കാനുളള ശ്രമമാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമുണ്ട്.
ഇടതുസര്‍ക്കാര്‍ തലശ്ശേരി-മൈസൂര്‍ പാതയെ എതിര്‍ക്കാത്തതും നഞ്ചന്‍കോട് പാതയുടെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. പാതയുടെ ഫൈനല്‍ ലോക്കേഷന്‍ സര്‍വേ നടത്തേണ്ടത് സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ്. 5,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വനത്തിലൂടെ കടന്ന് പോകുന്നതിനാല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ഇതിനായി കത്ത് നല്‍കിയിട്ടുണ്ട്. ഡിഎംആര്‍സിയെ ഒഴിവാക്കി പുതിയ ഏജന്‍സിയെ ഏല്‍പ്പിച്ച് പദ്ധതി അട്ടിമറിക്കുന്നുവെന്ന ആരോപണവുമുണ്ട്. ഡീറ്റയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച തുകയുടെ ആദ്യഗഡു നല്കാന് ഇടതു സര്‍ക്കാര്‍ തയാറാകാത്തതും പദ്ധതിക്ക് ഇരുട്ടടിയായി. ഇതോടെ കേന്ദ്രത്തിന്റെ പച്ചക്കൊടിക്ക് തടസ്സം സംസ്ഥാന സര്‍ക്കാരിന്റെ ചുവപ്പ് കൊടിയാണെന്ന് വ്യക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: