കോഴിക്കോട്: സംസ്കാരത്തിനും ദേശീയതയ്ക്കുമെതിരായ നിന്ദ്യമായ അപവാദപ്രചരണമാണ് മാതൃഭൂമി പോലെയുള്ള മാധ്യമങ്ങള്‍ നടത്തുന്നതെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന കവിയുമായ പി. നാരായണക്കുറുപ്പ്. ഇത്തരം അപവാദപ്രചരണങ്ങളെ ദേശീയതയുടെ വക്താക്കള്‍ എങ്ങനെ കാണുന്നുവെന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല. ഒരു സൂത്രപ്പണി പറ്റിക്കുന്നതുപോലെ പുതിയ ഒരു എഴുത്തുകാരനെക്കൊണ്ട് അപവാദം എഴുതിപ്പിച്ച് പിന്നീട് അത് പിന്‍വലിപ്പിക്കുന്ന, വളഞ്ഞവഴി മാര്‍ക്കറ്റിങ് ആണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയതയെയും സംസ്കാരത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ സാംസ്കാരികസമൂഹം ഒന്നടങ്കം പ്രതികരിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ജനാഭിപ്രായത്തെ ദേശവിരുദ്ധതയിലേക്ക് നയിക്കുന്നതിന് പണമൊഴുക്കുന്ന അന്തര്‍ദേശീയ ഇസ്ലാമിക തീവ്ര മതമൗലിവാദികളുടെ സാന്നിധ്യമാണ് ഇത്തരം അപവാദ പ്രചാരണങ്ങള്‍ക്ക് പ്രേരണയാകുന്നത്. കോഴകളുടെ ഈ പ്രലോഭനത്തില്‍ ദേശീയതയുടെ പാരമ്പര്യം പറയുന്ന മാധ്യമങ്ങളും വീണുപോയിരിക്കുന്നു, ഇതിന്റെ ദുരന്തം പ്രവചനാതീതമായിരിക്കും.
ദേശീയതയില്‍ സ്വാഭിമാനം നിലനിര്‍ത്തുന്ന ചുരുക്കം ചില പാര്‍ട്ടികള്‍ ഇപ്പോള്‍ നിര്‍ണായക ഭൂരിപക്ഷത്തിലുണ്ട്. അതിനെ തടയാന്‍ ഇസ്ലാമിക ഭീകരപ്രസ്ഥാനത്തെ പരോക്ഷമായി വിളിച്ചുവരുത്തി ദേശീയതയെ നിന്ദിക്കുന്ന ലേഖനങ്ങളും നോവലുകളും പ്രസിദ്ധീകരിക്കുകയാണ് മാതൃഭൂമി പോലുള്ള മാധ്യമങ്ങള്‍ ചെയ്യുന്നത്. ഭാരതപാരമ്പര്യത്തെയും ആരാധനാക്രമത്തെയും സ്ത്രീകളുടെ ക്ഷേത്രസന്ദര്ശനത്തെയും കരി തേക്കുന്ന പരാമര്‍ശങ്ങള്‍ ബോധപൂര്‍വം എഴുതിപ്പിടിപ്പിക്കുകയാണ് ഒരു നോവലിന്റെ തുടക്കത്തില്‍ തന്നെ. അടുത്ത കാലത്ത് ചില ക്രിസ്തീയപുരോഹിതന്മാരുടെ സ്ത്രീസേവയെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. ക്ഷേത്രങ്ങളിലും അതാണ് നടക്കുന്നതെന്ന് വരുത്തിത്തീര്ക്കാനെന്ന മട്ടിലാണ് പുതിയ പ്രചാരണം നടക്കുന്നത്.
വൈദേശിക കടന്നുകയറ്റം വിദേശാധിപത്യത്തിലേക്ക് എത്തിയതിന്റെ ദീര്‍ഘമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അലക്സാണ്ടറിനെ വിളിച്ചുവരുത്തി വാഴിച്ചതുമുതല്‍ ചര്‍ച്ചിലിന്റെ ഭരണം വരെ അതിന്റെ ഭാഗമാണ്. അത്തരം കടന്നുകയറ്റക്കാരെ സഹായിക്കാന്‍ ഇവിടെത്തന്നെയുള്ള ദേശവിരുദ്ധശക്തികള്‍ തയാറാകുന്നതിന്റെ ചിത്രം ഇപ്പോള്‍ ശക്തമായി അനുഭവെപ്പടുന്നതിന്റെ തെളിവാണ് സംസ്കാരത്തിനും കേരളീയ ജീവിതത്തിനുമെതിരായ ഈ കടന്നാക്രമണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യം മാപ്പ് പറയേണ്ടത് മാതൃഭൂമി; ജെ. നന്ദകുമാര്‍ (പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍)
ഹിന്ദു സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള സാഹിത്യ കൃതിക്ക് ഇടമുണ്ടാക്കിക്കൊടുത്ത മാതൃഭൂമിയാണ് ഒന്നാമത്തെ പ്രതി. അവരാണ് ആദ്യം മാപ്പ് പറയേണ്ടത്. അതിന് തയാറാകാതെ നോവല്‍ പിന്‍വലിച്ചിട്ട് ഇരവാദം ഉയര്‍ത്തി ഹിന്ദു വിരുദ്ധരുടെ പിന്തുണ നേടാനാണ് ഇപ്പോള്‍ മാതൃഭൂമി ശ്രമിക്കുന്നത്. നോവലിലെ പരാമര്‍ശം വിശ്വാസ വിരുദ്ധമെന്നതോടൊപ്പം സ്ത്രീ വിരുദ്ധവുമാണ്. അനീതികള്‍ക്കെതിരെ ഹിന്ദു സമൂഹം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് മാതൃഭൂമിക്കും നോവലിനുമെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം. ആവിഷ്കാര സ്വാതന്ത്ര്യവും സഹിഷ്ണുതയും നിലനിര്‍ത്തേണ്ടത് ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയല്ല.
കളിയുടെ നിയമങ്ങള്‍ മാറിയത് മനസിലാക്കണം
ജി. ശ്രീദത്തന് (ഇന്‍ഡസ് സ്ക്രോള്‍ ന്യൂസ് പോര്‍ട്ടല്‍ ചീഫ് എഡിറ്റര്‍)
ഇടത് രാഷ്ട്രീയ നേതാക്കള്‍ക്കും കപട മതേതരവാദികളായ സാഹിത്യകാരന്മാര്ക്കും ഒന്നുകില്‍ ഹിന്ദു സമൂഹത്തിലുയര്‍ന്നുവരുന്ന രോഷം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അല്ലെങ്കില്‍ അവര്‍ ചില സംഘടനകള്‍ നല്കുന്ന അവാര്‍ഡുകള്‍ക്കും ഗള്‍ഫ് യാത്രകള്‍ക്കും വേണ്ടി മനപ്പൂര്‍വ്വം ഹൈന്ദവ സമൂഹത്തിന്റെ വികാരത്തെ അവഗണിക്കുന്നു.
എല്ലാത്തരം അവഹേളനങ്ങളെയും ഹിന്ദുക്കള്‍ സഹിക്കുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. മാതൃഭൂമിയുടെ അപമാനത്തിനെതിരെ പ്രതിഷേധിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നത് സ്ത്രീകളാണ്. സമൂഹമാധ്യമങ്ങളാണ് അവരുടെ അഭിപ്രായങ്ങള്‍ക്ക് ഇടം നല്കിയതും പ്രചരിപ്പിച്ചതും. സമൂഹമാധ്യമങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന ഇക്കാലത്ത് സാഹിത്യകാരന്മാര്ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മാത്രമല്ല, സാധാരണ ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ട്. കളിയുടെ നിയമങ്ങള്‍ മാറിയത് സെലക്ടീവ് പ്രതികരണത്തൊഴിലാളികളായ എഴുത്തുകാര്‍ മനസിലാക്കണം.
പിന്തുണക്കുന്നത് അപമാനകരം, കെ.പി. ബാബുരാജ് (ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍)
സാഹിത്യരചനയുടെ മലീമസമായ സംസ്കാരമാണ് ഹരീഷിന്റെ ‘മീശ’യിലൂടെ കാണാന്‍ കഴിയുന്നത്. സാഹിത്യരചനകള്‍ സമൂഹത്തിനെ ഉല്‍കര്‍ഷത്തിലേക്ക് നയിക്കുന്നതാവണം. എന്നാല്‍ ഇത്തരം രചനകള്‍ക്ക് സാഹിത്യകാരന്മാര് എന്ന് പറയുന്നവരും രാഷ്ട്രീയക്കാരും പിന്തുണ കൊടുക്കുന്നത് മലയാളികള്‍ക്ക് അപമാനകരമാണ്.
പുരോഗമനം സംസ്കാരത്തെ അധിക്ഷേപിച്ചാവരുത് അനൂപ് എ.ജെ. (യുവമോര്‍ച്ചാ ദേശീയ സെക്രട്ടറി)
നോവലിലെ വിവാദപരമായ സംഭാഷണം ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പിന് കാരണമായിട്ടുണ്ടെങ്കില്‍ അത് പ്രബുദ്ധ കേരളത്തിനു ശരിയും തെറ്റും തിരിച്ചറിയാന്‍ സാധിച്ചതിനാലാണ്. ഭാവയാകാം, പക്ഷെ അത് മറ്റുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാവരുത്. ഒരു സാമൂഹ്യ പ്രവര്ത്തകന് എത്രത്തോളം സമൂഹത്തോട് ബാധ്യതയും ചുമതലയുമുണ്ടോ അത്രത്തോളം ഓരോ കലാകാരനുമുണ്ടാകണം.
ബ്രാന്‍ഡുകള്‍ക്ക് ആകര്‍ഷണം കൂടാന്‍ പരസ്യങ്ങളില്‍ അശ്ലീലത ചേര്‍ക്കുന്നതു പോലെയാണ് ഇന്ന് പല സാഹിത്യകാരന്മാരും കലാകാരന്മാരും തങ്ങളുടെ സൃഷ്ടികള്‍ക്കു മാര്‍ക്കറ്റ് ലഭിക്കാന്‍ അനാവശ്യമായി ലൈംഗികതയുടെ പേരില്‍ അശ്ലീലത നിറയ്ക്കുന്നത്. ലൈംഗികതയും അശ്ലീലവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പുരോഗനമപരമായ ചിന്തകള്‍ സമൂഹത്തിലുണ്ടാകണം, എന്നാല്‍ അത് സംസ്കാരത്തെ അധിക്ഷേപിച്ചും തള്ളിപ്പറഞ്ഞും കൊണ്ടാകരുത്.
നോവല്‍ നല്‍കിയത് അപകടകരമായ സന്ദേശം ,അദ്വൈത കല (തിരക്കഥാകൃത്ത്, നോവലിസ്റ്റ്)
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍, ക്ഷേത്ര ദര്‍ശനത്തിനായി പോകുന്ന സ്ത്രീകള്‍ പോലും ലൈംഗികാസക്തിയോടുകൂടിയാണെന്ന് വരുന്നത് വളരെ അപകടകരമായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. അത് അത്യന്തം അപലപനീയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: