കൊച്ചി : പോലീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വിവിധ കേസുകളില്‍ പിടികൂടുന്ന വാഹനങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വഴിയോരത്ത് കൊണ്ടിടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ രൂപം നല്കിയ പദ്ധതി നാലാഴ്ചയ്ക്കകം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം സ്വദേശി ഡോ. കെ.എ സീതി ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
വിവിധ കേസുകളിലായി സര്‍ക്കാര്‍ പിടിച്ചെടുക്കുന്ന ബോട്ടുകളും വള്ളങ്ങളും കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുടെ കരട് രൂപമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചതെന്നും ഹര്ജിക്കാരടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് പദ്ധതിയുടെ അന്തിമ രൂപം പ്രസിദ്ധീകരിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതു രേഖപ്പെടുത്തിയാണ് ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.
പാതയോരത്ത് പിടിച്ചിടുന്ന വാഹനങ്ങള്‍ യഥാസമയം ലേലം ചെയ്യുന്നതിനടക്കം കൃത്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവികള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: