കണ്ണൂര്‍: കണ്ണൂരില്‍ എബിവിപി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണവത്തെ എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാംപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുക, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, പോപ്പുലര്‍ ഫ്രണ്ട് നടത്തിയ എല്ലാ കൊലപാതകങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു എബിവിപി കണ്ണൂര്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച്. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ നൂറുകണക്കിന് എബിവിപി പ്രവര്‍ത്തകര്‍ അണിനിരന്നു.
സമാധാനപരമായി നടന്ന മാര്‍ച്ചിന് നേരെ ഉദ്ഘാടനം കഴിഞ്ഞയുടന്‍ പോലീസ് അതിക്രമം ആരംഭിക്കുകയായിരുന്നു. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. നഗരത്തിലുടനീളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസ് മാര്‍ച്ചില്‍ പങ്കെടുത്തവരെ പിന്നാലെ ഓടിച്ചിട്ട് പിടിച്ച് അകാരണമായി അറസ്റ്റ് ചെയ്തു. ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പല പ്രവര്‍ത്തരേയും റോഡിലൂടെ വലിച്ച് കൊണ്ടുപോയി വാഹനത്തില്‍ കയറ്റി.
പോലീസ് അതിക്രമത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയെന്നാരോപിച്ച് സംസ്ഥാന ജോയിന്റ സെക്രട്ടറി സുജിത്ത് ഉള്‍പ്പെടെയുളള പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കളളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത സുജിത്ത് ശശി, സംസ്ഥാന സമിതി അംഗങ്ങളായ വി.അയ്യപ്പദാസ്, അഭിനവ്, ജില്ലാ സെക്രട്ടറി പി.വി.പ്രിജു, വിഷ്ണു, വിശാഖ്, അനുഗ്രഹ്, നിഖില്‍ എന്നിവരടക്കം 21 പേരെ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: