ബെംഗളൂരു: നഗരത്തിലെ സമ്പന്നരുടെ ക്ലബ്ബായ ബൗറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വ്യവസായി അവിനാഷ് അമര്‍ലാല്‍ വാടകയ്ക്കെടുത്തിരുന്ന മൂന്ന് ലോക്കറില്‍ നിന്ന് കണ്ടെടുത്ത കോടികള്‍ക്ക് സംസ്ഥാനത്തെ ചില മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കെന്ന് സൂചന.
പിടിച്ചെടുത്തത് 550 കോടിയെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ കണ്ടെടുത്ത ആധാരങ്ങളുടെ ഇപ്പോഴത്തെ സ്ഥലമൂല്യം അനുസരിച്ച് എണ്ണൂറ് കോടിയിലധികം വരുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും രണ്ടു പ്രമുഖ മന്ത്രിമാരുടെയും ബെല്ലാരി കേന്ദ്രീകരിച്ചുള്ള ചില രാഷ്ട്രീയ നേതാക്കളുടെയും ബിനാമിയായിരുന്നു അവിനാശെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ബെന്നാര്‍ഗട്ട-ഹൊസൂര്‍ റോഡിനു സമീപത്തുള്ള പത്ത് ഏക്കര്‍ സ്ഥലത്തിന്റെ ആധാരങ്ങളായിരുന്നു ലോക്കറിലുണ്ടായിരുന്നത്. ഇതോടൊപ്പം പ്രോമിസറി നോട്ടുമുണ്ടായിരുന്നു. ചെക്കുബുക്കിലെ മുഴുവന്‍ താളുകളും ഒപ്പിട്ട് വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു.
നേതാക്കള്‍ക്ക് പങ്കുണ്ടെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തെളിവുകള്‍ ശേഖരിച്ച ശേഷം ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെക്കിന്റെയും ആധാരത്തിന്റെയും ഉടമസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. ഇതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
രേഖകള്‍ പിടിച്ചെടുത്ത ദിവസം തന്നെ മന്ത്രിമാരുടെ പങ്കിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിരുന്നു. ലോക്കര്‍ തുറന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ അവിനാഷ് ക്ലബ് സെക്രട്ടറിയെ ബന്ധപ്പെട്ടിരുന്നു. പണവും ആഭരണങ്ങളും എടുത്ത ശേഷം രേഖകള്‍ തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം.
ഇതിന് ശേഷം ഒരാള്‍ നേരിട്ട് ക്ലബ്ബിലെത്തി. സെക്രട്ടറിയെ കണ്ട് ഒരു പ്രത്യേക കളറിലുള്ള ഫയല്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരു മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ എത്തിയതെന്നും ഇദ്ദേഹം പറഞ്ഞു. രേഖകള്‍ നല്കാന് സെക്രട്ടറിക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തു. ഉടന്‍ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ ഇവര്‍ എത്തുന്നതിന് മുന്‍പ് ഇയാള്‍ രക്ഷപെട്ടു.
രണ്ടു ദിവസമായി അവിനാശിന്റെ നിരവധി സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇതില്‍ നിന്നും ഇയാള്‍ നിരവധി തവണ ഹോങ്കോങ്ങിലേക്ക് പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഹവാല പണമാണെന്നാണ് സൂചന. സംസ്ഥാനത്ത് നിലവില്‍ ആദായനികുതി വകുപ്പ് അന്വേഷിക്കുന്ന കേസുകളുമയി ഇതിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ചയാണ് നഗരത്തലെ സമ്പന്നരുടെ ക്ലബ്ബായ ബെംഗളൂരു സെന്റ് മാര്‍ക്ക്സ് റോഡിലെ ബൗറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ലോക്കറില്‍ നിന്ന് പണം, സ്വര്‍ണം-വജ്രാഭരണങ്ങള്‍, വസ്തുക്കളുടെ പ്രമാണങ്ങള്‍, ചെക്കുബുക്കുകള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ കണ്ടെത്തിയത്.
ഒരു വര്‍ഷത്തിലധികമായി തുറക്കാതിരുന്ന ലോക്കറുകള്‍ ക്ലബ് ഭാരവാഹികള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് കോടികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ വിവരം പോലീസിനെയും ആദായനികുതി വകുപ്പിനെയും അറിയിക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് പങ്കാളിയും വ്യവസായിയുമായിരുന്ന അവിനാശ് അമര്ലാലായിരുന്നു ഇത് വാടകയ്ക്ക് എടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: