ആലപ്പുഴ: തന്നെ വധിക്കാന്‍ സിപിഎം അഞ്ചുതവണ ശ്രമിച്ചിട്ടും സാംസ്കാരിക പ്രവര്‍ത്തകരാരും പ്രതികരിച്ചില്ലെന്ന് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.സി. ഉമേഷ്ബാബു. കേരളത്തിലെ മാധ്യമലോകവും സാംസ്കാരികപ്രവര്‍ത്തകരും സിപിഎമ്മിന്റെ അസഹിഷ്ണുത കണ്ടില്ലെന്ന് നടിക്കുന്നവരാണ്. ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഹിന്ദു സ്ത്രീകളെ അവഹേളിക്കുന്ന ‘മീശ’ നോവലിനെ പിന്തുണച്ച് സിപിഎം നേതാക്കള്‍ രംഗത്തിറങ്ങുമ്പോള്‍ ഉമേഷ് ബാബുവിന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറെയാണ്. എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും അസഹിഷ്ണുതയുണ്ടെന്ന് ഉമേഷ് ബാബു പറയുന്നു. അതില്‍ സിപിഎം എന്നോ ബിജെപി എന്നോ വ്യത്യാസമില്ല. എന്നാല്‍ സിപിഎമ്മിനാണ് അസഹിഷ്ണുത ഏറെ. ‘ഭയങ്ങള്‍’ എന്ന കവിത എഴുതിയതിനുശേഷം അഞ്ചുതവണയാണ് എനിക്കുനേരെ വധശ്രമമുണ്ടായത്. ടി.പി. ചന്ദ്രശേഖരനു മുമ്പ് കൊല്ലപ്പെടേണ്ടിയിരുന്നത് ഞാനായിരുന്നു. നേരിയ വ്യത്യാസത്തിനാണ് പലപ്പോഴും രക്ഷപ്പെട്ടത്. കൊടി സുനിയേയും സംഘത്തെയുമാണ് എന്നെ വധിക്കാന്‍ സിപിഎം ചുമതലപ്പെടുത്തിയിരുന്നത്.
പോലീസ് രേഖകളില്‍ എനിക്കു നേരെ നടന്ന വധശ്രമങ്ങളുടെ വ്യക്തമായ വിവരങ്ങളുണ്ട്. 2012 മുതല്‍ 2014 വരെയാണ് വധശ്രമങ്ങള്‍ നടന്നത്. 2012 മാര്‍ച്ച് 18ന് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ എന്നെ കൊലയാളി സംഘം പിന്തുടര്ന്നു. ഞാന്‍ ആ വിവരം അറിഞ്ഞില്ല. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഈ വിവരം ചോര്‍ന്നു കിട്ടിയിരുന്നു. അവര്‍ സ്ഥലത്തെത്തിയതിനാലാണ് കൊലയാളികള്‍ എന്നെ ആക്രമിക്കാതിരുന്നത്. ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്.
പിന്നീട് അതേ വര്‍ഷം ഏപ്രില്‍ 22ന് വീണ്ടും വധശ്രമം നടന്നു. തുടര്‍ന്ന് മെയ് നാലിനാണ് കൊടി സുനിയും സംഘവും ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. ഉമേഷ്ബാബുവിനെയോ ചന്ദ്രശേഖരനെയോ കൊലപ്പെടുത്തണമെന്നായിരുന്നു സിപിഎം നേതൃത്വം കൊലയാളി സംഘത്തിന് നല്കിയ നിര്‍ദേശം. ഇക്കാലയളവില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയോട് ഞാന്‍ പലതവണ അഭ്യര്‍ഥിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. കൊലപാതക ശ്രമത്തിന് എഫ്ഐആര്‍ ഇടാന്‍ പോലും തയാറായില്ല.
സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഇത്തരം കാര്യങ്ങളില്‍ ഒരേ മനസ്സാണ്. എന്നെ വധിക്കാന്‍ ആറംഗസംഘമാണ് ശ്രമിച്ചത്. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പെടെ ലഭിച്ചെങ്കിലും സിപിഎം നേതൃത്വത്തിന്റെ താല്പര്യപ്രകാരം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് വീടിനുനേരെ അക്രമം നടന്നു. കണ്ണൂര്‍ എസ്ഐ അടക്കമുള്ളവര്‍ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും കേസെടുത്തില്ല. സിപിഎം താല്പര്യങ്ങള്ക്കു വിരുദ്ധമായി രചനകള്‍ നടത്തുന്നവരെ അവര്‍ ഏതു രീതിയിലും കൈകാര്യം ചെയ്യും. വേണ്ടിവന്നാല്‍ വധിക്കും. സിപിഎം എന്നെങ്കിലും എന്നെ വധിക്കാനാണ് സാധ്യത. പോലീസ് സംരക്ഷണം കൊണ്ടൊന്നും കാര്യമില്ല. സിപിഎം കൊലയാളികള്‍ തീരുമാനിച്ചാല്‍ അത് നടപ്പാക്കിയിരിക്കും. അതുകൊണ്ടുതന്നെ ഞാന്‍ ഏകനായാണ് സഞ്ചരിക്കുന്നത്.
നിര്‍ഭയമായി അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്കും എഴുതുന്നവര്‍ക്കും സംരക്ഷണം നല്‍കുമെന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട് പൊള്ളത്തരമാണ്. അവര്‍ക്കു താല്പര്യമുള്ളവരെ മാത്രമേ സംരംക്ഷിക്കുകയുള്ളൂ. വിരുദ്ധാഭിപ്രായമുള്ളവരെ ഇല്ലായ്മ ചെയ്യും, ഉമേഷ് ബാബു പറഞ്ഞു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: