ആലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ ജനം വലയുമ്പോള്‍ ആലപ്പുഴ ജില്ലയില്‍ മൂന്‍കൂട്ടി നിശ്ചയിച്ച സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് ഒഴിഞ്ഞു മാറി മുഖ്യമന്ത്രി. ജനരോഷം ഭയന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്നാണ് വിമര്‍ശനം. ചെങ്ങന്നൂരില്‍ കൃഷി വകുപ്പിന്റെ കര്‍ഷകസഭ സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടകനായി മുഖ്യമന്ത്രിയെയാണ് നിശ്ചയിച്ചിരുന്നത്. ചെങ്ങന്നൂരിലെത്തുന്ന മുഖ്യമന്ത്രിക്ക് സ്വാഭാവികമായും ദുരിതക്കയത്തിലായ കുട്ടനാട് സന്ദര്‍ശിക്കേണ്ടി വരും. ഇത് ഒഴിവാക്കാനാണ് ചെങ്ങന്നൂരിലെ പരിപാടി മുഖ്യമന്ത്രി ഒഴിവാക്കിയത്.
കൊല്ലം ജില്ലയിലടക്കം നേരത്തെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളിലും പങ്കെടുത്ത പിണറായി വിജയന് ആലപ്പുഴ ജില്ലയിലെ പരിപാടി മാത്രമാണ് ഒഴിവാക്കിയത്. കൊല്ലം കളക്ട്രേറ്റില്‍ നിന്ന് പ്രളയബാധിത പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും ചെയ്തു. ആലപ്പുഴ കളക്ട്രേറ്റിലും വീഡിയോകോണ്‍ഫറന്‍സ് നടത്താനുള്ള സൗകര്യമുണ്ട്. എന്നിട്ടും പിണറായി വിജയന് ആലപ്പുഴ സന്ദര്‍ശനം ഒഴിവാക്കിയത് ദുരന്തബാധിതരെ അഭിമുഖീകരിക്കാനുള്ള ഭയം മൂലമാണെന്ന് വ്യക്തം.
ഓഖി ദുരന്തത്തിനിരയായവരെ ദിവസങ്ങള്‍ക്ക് ശേഷം കാണാനെത്തിയപ്പോള്‍ തിരുവനന്തപുരത്ത പൂന്തൂറയില്‍ മുഖ്യമന്ത്രിയെ ജനം ഓടിച്ചിരുന്നു. സ്വന്തം വാഹനം പോലും ഉപേക്ഷിച്ചാണ് അന്ന് പിണറായി രക്ഷപ്പെട്ടത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച സംഭവിച്ചതിനാല്‍ കുട്ടനാട്ടില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ കുട്ടനാട്ടിലും പൂന്തൂറയിലുമുണ്ടായ പ്രതികരണം ആവര്‍ത്തിക്കുമോയെന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ആശങ്കയുണ്ട്. അതിനാലാണ് ആലപ്പുഴ സന്ദര്‍ശനം മുഖ്യമന്ത്രി ഒഴിവാക്കിയതെന്നാണ് വിവരം.
സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ എന്ന് സന്ദര്‍ശിക്കുമെന്ന് പോലും വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. ഉരുള്‍പൊട്ടലുണ്ടായ വടക്കന്‍കേരളത്തിലും നിപ വൈറസ് നാശം വിതച്ച പ്രദേശങ്ങളിലും ഇതുവരെ സന്ദര്‍ശനം നടത്താനോ ജനങ്ങളെ ആശ്വസിപ്പിക്കാനോ പിണറായി വിജയന് സൗകര്യപ്പെട്ടിട്ടില്ല. സംസ്ഥാന മന്ത്രിമാര്‍ പോലും കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് കുട്ടനാട് അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറായത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: