കൊല്ലം: ജനലക്ഷങ്ങള്‍ക്ക് ദുരിതം വിതച്ച, അനവധി ജീവനെടുത്ത പ്രളയമുണ്ടായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയില്‍. സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങിയില്ല. മടങ്ങിവന്നിട്ട് ദിവസം പലതായി. എന്നിട്ടും ദുരിതബാധിതരെ സന്ദര്‍ശിച്ചില്ല. അതിനിടെ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ എത്തുകയും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കഴിയുന്നതെല്ലാം ചെയ്യാമെന്ന് വാഗ്ദാനവും നല്‍കിയാണ് റിജിജുവും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മടങ്ങിയത്. ജനരോഷം ഭയന്നാണ് മുഖ്യമന്ത്രി പ്രളയബാധിത മേഖലകളില്‍ പോകാത്തതെന്ന് ഇതിനകം വ്യക്തമായിട്ടുമുണ്ട്.
ഒടുവില്‍ മഴക്കെടുതിയുടെ ശക്തി കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുകയും ചെയ്യുന്ന സമയത്ത് ദുരിതബാധിതരെ നേരിട്ടു കാണുന്നതിനു പകരം മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തി. ഇന്നലെ കൊല്ലത്തു വച്ചായിരുന്നു മറ്റൊരു പരിപാടിക്കിടെ വീഡിയോ കോണ്‍ഫറന്‍സ്.
തൊഴില്‍ നൈപുണ്യ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് ആലപ്പുഴയിലെയും കോട്ടയത്തെയും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍നത്തിന് ഒരുമിച്ചിറങ്ങാന്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ആഹ്വാനം ചെയ്തത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കൊല്ലം കളക്ട്രേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍.
സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണ് സംസ്ഥാനത്തുണ്ടായതെന്ന് അദ്ദേഹം വിലയിരുത്തി. ക്യാമ്പുകളില്‍ നല്ല ഭക്ഷണവും ശുദ്ധജലവും മുടക്കമില്ലാതെ ലഭിക്കുന്നു എന്ന് ഉറപ്പാക്കണം. കുട്ടനാട്ടിലെ ക്യാമ്പുകളില്‍ പച്ചക്കറികള്‍ എത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് നടപടി സ്വീകരിക്കണം. കുട്ടനാട്ടില്‍ ശുദ്ധജലം വലിയ കുപ്പികളിലും ജാറുകളിലുമാക്കി വള്ളങ്ങളില്‍ ജനങ്ങള്‍ക്ക് എത്തിച്ചു നല്കാന് ജില്ലാ കളക്ടര്‍മാര്‍ വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തണം.
വെള്ളം ഇറങ്ങുമ്പോള്‍ പകര്‍ച്ചവ്യാധി വ്യാപിക്കാതിരിക്കാന്‍ കരുതലോടെയുള്ള ഇടപെടല്‍ വേണം. ശുചീകരണത്തിന് നാടാകെ ഒന്നിച്ചിറങ്ങണം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ചുമതല നല്‍കണം. എല്ലായിടത്തും ഡോക്ടര്‍മാരുടെ സേവനവും ആവശ്യത്തിന് മരുന്നും ഉണ്ടാകണം. കൊല്ലത്ത് മന്ത്രി കെ. രാജു, ആലപ്പുഴയില്‍ മന്ത്രി ജി. സുധാകരന്, തിരുവനന്തപുരത്ത് മന്ത്രി ഇ. ചന്ദ്രശേഖരന് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: