കൊച്ചി: ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പൂജാ സാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് വരികയും ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ചു മടങ്ങുകയും ചെയ്യുന്നത് പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്ന് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ച് നിര്‍ദേശം.
ഇരുമുടിക്കെട്ടില്‍ എന്തൊക്കെ ഉള്‍പ്പെടുത്താമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നിര്‍ദേശമുണ്ടെന്നും ഇവയൊഴികെയുള്ളവ ഒഴിവാക്കാനാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഭക്തര്‍ക്ക് ബോധവല്‍ക്കരണം നടത്താന്‍ കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കണമെന്നാണ് റിപ്പോര്‍ട്ടിലെ മുഖ്യ ആവശ്യം.
ഇതും ഡിവിഷന് ബെഞ്ച് അംഗീകരിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിനും ഇത്തരം ബോധവല്‍ക്കരണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം വില്‍ക്കുന്നത് ഹൈക്കോടതി 2015 ഡിസംബറില്‍ നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: