കാസര്‍കോട്: കാസര്‍കോട് മംഗലാപുരം ദേശീയപാതയില്‍ അഡുക്കത്തുബയലില് ഇന്നലെ രാത്രി ഉണ്ടായ കൂട്ട വാഹനാപകടത്തില്‍ സഹോദരങ്ങളായ രണ്ടു കുരുന്നുകളുടെ ജീവന് പൊലിഞ്ഞു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ചൗക്കി, അര്‍ജാല്‍ റോഡിലെ എ.കെ.റെജീസ്-മഹ്ഷൂമ ദമ്പതികളുടെ മക്കളായ മുഹമ്മദ് മിന്‍ഹാജ് (നാലര), ഇബ്രാഹിം ഷാസിര്‍ (7) എന്നിവരാണ് മരിച്ചത്. മുഹമ്മദ് മിന്‍ഹാജ് അപകടമുണ്ടായ ഉടനെയും ഇബ്രാഹിം ഷാസിര്‍ ഇന്നലെ പുലര്‍ച്ചെ ഒന്നര മണിയോടെ മംഗഌരുവിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ഓടിച്ചിരുന്ന പിതാവ് എ.കെ.റെജീസ്(32)നെ പരിക്കുകളോടെ മംഗഌരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ് മിന്‍ഹാജ്. ഷാസിര്‍ എന്‍.എ മോഡല്‍ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. കാര്‍ യാത്രക്കാരായ മേല്പറമ്പിലെ റിസ്വാന് (24), ബന്ധു റഫീഖ് (36), റിസ്വാന്റെ സഹോദരി രുക്സാന (28), ഇവരുടെ മക്കളായ ജുമാന (4), ആഷിഫത്ത് ഷംന (രണ്ട്) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു ബൈക്കു യാത്രക്കാരനായ ജമാല്‍ അഹമ്മദ് എന്നയാള്‍ക്കും പരിക്കേറ്റു. ടൂറിസ്റ്റു ബസ്സും, രണ്ട് ബൈക്കുകളും, കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: